Wednesday, 13 November 2013

മൂസാ നബി(അ): വിമോചനവും വിപ്ലവവും തൌഹീദി പ്രബോധനതിലൂടെ...

                മുഹര്‍റം കടന്നു വരുന്നത് മൂസയുടെ ഗന്ധവും കൊണ്ടാണ്-അതെ അല്ലാഹുവുമായി ഭൂമിയില്‍ വെച്ച് സംസാരിച്ച മൂസാ നബി(അ)! എന്നാല്‍ മൂസാ നബി(അ)യുടെ ചരിത്രം നാം മനസ്സിലാക്കേണ്ട പോലെ മനസ്സിലാക്കിയിട്ടുണ്ടോ എന്നത് സംശയമാണ്! സോഷ്യല്‍ മീടിയകളിലെ "മുഹര്‍റം സ്പെഷ്യല്‍ " പോസ്റ്റുകള്‍ അതാണ്‌ പലപ്പോഴും സൂചിപ്പിക്കുന്നത്,അവിടെ മൂസാ(അ) കേവലം ഒരു രാഷ്ട്രീയക്കാരനും ഭരണകൂടത്തിനെതിരെ വിപ്ലവം നയിച്ചവനുമാകുന്നു -എന്നാല്‍ എങ്ങനെയാണ് മൂസാ(അ) ഒരു വിമോചകനും വിപ്ലവകാരിയുമാകുന്നത്? ഫറോവയുടെ ഭരണം അട്ടിമറിച്ച, അത് തന്റെ ദൌത്യമായി കണ്ട വീരനായകനാണോ മൂസ? അല്ല, മൂസ നബി(അ) അതിലുമപ്പുറം മറ്റെന്തൊക്കെയോ ആണ്!ഈ വിഷയകമായി ഖുര്‍ആന്‍ എന്ത് പറയുന്നു? എങ്ങനെയായിരുന്നു മൂസാ(അ) ന്റെ വിമോചനം?

മൂസ(അ) വളരുന്നത് ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ ! അതെ, ദിവ്യത്വ വാദിയായ, വലിയ ത്വാഗൂതായ ഫിര്‍ഔന്‍! അവിടെ അധര്‍മവും കുഫ്രും അരങ്ങു വാഴുന്നു-അവ കണ്ടു കൊണ്ടാണ് മൂസ വളരുന്നത്. അടിമത്തം, അടിച്ചമര്‍ത്തല്‍, ആണ്‍കുട്ടികളെ കൊന്നൊടുക്കല്‍ തുടങ്ങി സ്വന്തം സമുദായമായ ഇസ്രായീല്യര്‍ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും മൂസ(അ) നേരില്‍ കാണുകയാണ്.അല്ലാഹു പറയുന്നു, "തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട്‌ അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്‌. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു." (സൂറത്തുല്‍ ഖസസ് :4)

സ്വയം ദിവ്യത്വം വാദിച്ച ഫിര്‍ഔന്‍.ഫിര്‍ഔനിന്റെ ജനതയാകട്ടെ ശിര്‍ക്കിന്റെയും ബിംബ പൂജയുടെയും ആളുകളും! എവിടെ നിന്നാണ് മൂസ(അ) തന്റെ പ്രബോധനം ആരംഭിച്ചത്‌? ശിര്‍ക്കിന്റെ കുത്തൊഴുക്കില്‍ പെട്ട സമൂഹത്തിന്റെ വിശ്വാസം വിമലീകരിക്കാന്‍ ശ്രമിച്ചു കൊണ്ടോ അതോ ദിവ്യത്വ വാദിയായ ഫിര്‍ഔന്‍ നേതൃത്വം വഹിക്കുന്ന ത്വാഗൂതികളുടെ കയ്യില്‍ നിന്ന് അധികാരം പിടിച്ചെടുത്തു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടോ?അതോ ഇസ്രായീല്യരുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി ഭരണകൂടത്തിനെതിരെ പോരാട്ടങ്ങളും വിപ്ലവങ്ങളും നയിച്ച്‌ കൊണ്ടോ?

പൂര്‍വികരായ പ്രവാചകന്മാര്‍ ഏതൊരു മാര്‍ഗമാണോ സ്വീകരിച്ചത്‌, അതെ മാര്‍ഗം തന്നെയാകുന്നു മൂസാ(അ)യും സ്വീകരിച്ച മാര്‍ഗം.അല്ലാഹു മൂസാ നബി(അ)യുമായി നടത്തിയ സംഭാഷണത്തിലൂടെ എന്തായിരുന്നു മൂസാ(അ)ന്റെ ലക്‌ഷ്യം എന്ന് സുവ്യക്തമാകുന്നു,"മൂസായുടെ വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ?അതായത്‌ അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട്‌ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന്‌ കത്തിച്ചെടുത്തുകൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത്‌ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും.അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോള്‍ ( ഇപ്രകാരം ) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ.തീര്‍ച്ചയായും ഞാനാണ്‌ നിന്‍റെ രക്ഷിതാവ്‌. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ച്‌ വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു.ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെടുന്നത്‌ നീ ശ്രദ്ധിച്ച്‌ കേട്ടുകൊള്ളുക.തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത്‌ ഗോപ്യമാക്കി വെച്ചേക്കാം.ആകയാല്‍ അതില്‍ ( അന്ത്യസമയത്തില്‍ ) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ ( വിശ്വസിക്കുന്നതില്‍ ) നിന്ന്‌ നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്‌." (ത്വാഹാ 9-15 )

ഇതാ പ്രവാചകത്വതിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അല്ലാഹുവിനെ മാത്രമേ ആരാധിക്കുവാന്‍ പാടുള്ളൂ എന്ന തൌഹീദിന്റെ ലളിതവും എന്നാല്‍ സുശക്തവുമായ സന്ദേശം മൂസാ(അ) ഏറ്റെടുക്കുകയാണ്! മാത്രമല്ല, എവിടെ നിന്ന് പ്രബോധനം തുടങ്ങണമെന്നും എന്ത് പറയണമെന്നും അല്ലാഹു മൂസാ (അ)നു നിര്‍ദേശം നല്‍കുന്നു,"നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു.എന്നിട്ട്‌ ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ നിനക്ക്‌ ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട്‌ നീ ഭയപ്പെടാനും ( തയ്യാറുണ്ടോ?"  (നാസിആത്ത്‌ 17-19).

തന്റെ സഹോദരന്‍ ഹാരൂനുമായി മൂസാ(അ) ഫിര്‍ഔനിന്റെ രാജധാനിയില്‍ പ്രവേശിക്കുകയാണ്! അവര്‍ ആ അതിക്രമികാരിയായെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയാണ്!അതെ, പരിശുദ്ധി പ്രാപിക്കണം,അല്ലാഹുവേ ഭയക്കണം,ആരാധനകള്‍ അവനു മാത്രമാക്കണം! ശാന്തവും, യുക്തിഭദ്രവുമായ പ്രബോധനം! എന്നാല്‍ ഫിര്‍ഔനോ? "അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.അങ്ങനെ അവന്‍ ( തന്‍റെ ആള്‍ക്കാരെ ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന്‌ അവന്‍ പറഞ്ഞു.അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി."(നാസിആത്ത്‌ 21-25)

ഫിര്‍ഔനിലേക്ക് മാത്രമല്ല, ആ ജനതയില്‍ മുഴുവന്‍ തൌഹീദിന്റെ സന്ദേശം മൂസാ(അ) പ്രബോധനം ചെയ്തു! പ്രമാണിമാര്‍ പരിഭ്രാന്തരായി! അവര്‍ പരാതിയുമായി അക്രമിയായ ഫിര്‍ഔനിന്റെ അരികിലെത്തി.എന്തായിരുന്നു അവരെ ഭയപ്പെടുത്തിയത്?"ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും, താങ്കളേയും താങ്കളുടെ ദൈവങ്ങളേയും വിട്ടുകളയുവാനും താങ്കള്‍ മൂസായെയും അവന്‍റെ ആള്‍ക്കാരെയും ( അനുവദിച്ച്‌ ) വിടുകയാണോ? അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: നാം അവരുടെ ( ഇസ്രായീല്യരുടെ ) ആണ്‍മക്കളെ കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്‌. തീര്‍ച്ചയായും നാം അവരുടെ മേല്‍ സര്‍വ്വാധിപത്യമുള്ളവരായിരിക്കും." (അഅ്റാഫ് 127)

അതെ,എന്തായിരുന്നു അവരെ ഭയപ്പെടുത്തിയത്? എന്തായിരുന്നു അവരുടെ കണ്ണില്‍ മൂസാ(അ) ചെയ്ത കുറ്റം?തങ്ങളുടെ ദൈവങ്ങളെ വിട്ടു കളയാന്‍ പറഞ്ഞത്‌! ഫിര്‍ഔനിനെയും അയാളുടെ ദൈവങ്ങളെയും ഇതാ ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ തന്നെ വളര്‍ന്ന മൂസ തള്ളിക്കളഞ്ഞിരിക്കുന്നു!ശിര്‍ക്കിനെതിരെയുള്ള പടകാഹളം മൂസ(അ) മുഴക്കുന്നു! എന്നാല്‍ ഫിര്‍ഔന്‍ കൂടുതല്‍ അക്രമങ്ങളിലേക്ക് തിരിയുന്നു! അതിമൃഗീയവും ക്രൂരവുമായ പീഡന നടപടികള്‍ അതാ ഫിര്‍ഔന്‍ തുടരുകയാണ്! എന്തായിരുന്നു ഈ മര്‍ദ്ദന മുറകളോടു മൂസ(അ)ന്റെ നിലപാട്?വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശം! മാന്യമായ ക്ഷമ!സര്‍വ ശക്തനായ നാഥനോട് പ്രാര്‍ത്ഥന!പിന്നെ, ഈ സ്ഥിരതയ്ക്കും ക്ഷമയ്ക്കും കിട്ടാന്‍ പോകുന്നു ഉത്തമമായ പ്രതിഫലതിനും അന്തിമ വിജയതിനുമായുള്ള കാത്തിരിപ്പ്‌. നാം പലപ്പോഴും പല സന്ദര്‍ഭങ്ങളിലും മറക്കുന്ന ആ നിലാപാട് ഖുര്‍ആന്‍ വ്യക്തമാക്കുന്നു, "മൂസാ തന്‍റെ ജനങ്ങളോട്‌ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട്‌ സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്‍റെതാകുന്നു. അവന്‍റെ ദാസന്‍മാരില്‍ നിന്ന്‌ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ അത്‌ അവകാശപ്പെടുത്തികൊടുക്കുന്നു. പര്യവസാനം ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക്‌ അനുകൂലമായിരിക്കും.അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളുടെ അടുത്ത്‌ ( ദൂതനായി ) വരുന്നതിന്‍റെ മുമ്പും, താങ്കള്‍ ഞങ്ങളുടെ അടുത്ത്‌ വന്നതിന്‌ ശേഷവും ഞങ്ങള്‍ മര്‍ദ്ദിക്കപ്പെട്ടിരിക്കുകയാണ്‌. അദ്ദേഹം ( മൂസാ ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും, ഭൂമിയില്‍ നിങ്ങളെ അവന്‍ അനന്തരാവകാശികളാക്കുകയും ചെയ്തേക്കാം. എന്നിട്ട്‌ നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്‌ അവന്‍ നോക്കുന്നതാണ്‌."(അഅ്റാഫ് 128,129)

തന്റെ സമുദായത്തോട് ആയുധങ്ങലെടുത്ത് ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം നയിക്കാനല്ല മൂസാ(അ) ആവശ്യപ്പെട്ടത്‌, മറിച്ചു അനുഭവിക്കുന്ന മര്‍ദ്ദനങ്ങള്‍ക്ക് മുന്‍പിലും ക്ഷമ പാലിക്കാനാണ്!ആ ക്ഷമക്കുള്ള, അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലത്തിന്റെ ഒരു പങ്ക് അവര്‍ക്ക്‌ ദുനിയാവില്‍ നിന്ന് തന്നെ ലഭിക്കുന്നു!"ഫിര്‍ഔന്‍റെ ആള്‍ക്കാരെ ( വരള്‍ച്ചയുടെ ) കൊല്ലങ്ങളും, വിളകളുടെ കമ്മിയും കൊണ്ട്‌ നാം പിടികൂടുകയുണ്ടായി; അവര്‍ ചിന്തിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി.എന്നാല്‍ അവര്‍ക്കൊരു നന്‍മ വന്നാല്‍ അവര്‍ പറയുമായിരുന്നു: നമുക്ക്‌ അര്‍ഹതയുള്ളത്‌ തന്നെയാണിത്‌. ഇനി അവര്‍ക്ക്‌ വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ അത്‌ മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ്‌ എന്നാണവര്‍ പറഞ്ഞിരുന്നത്‌. അല്ല, അവരുടെ ശകുനം അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.അവര്‍ പറഞ്ഞു: ഞങ്ങളെ മായാജാലത്തില്‍ പെടുത്താന്‍ വേണ്ടി ഏതൊരു ദൃഷ്ടാന്തവുമായി നീ ഞങ്ങളുടെ അടുത്ത്‌ വന്നാലും ഞങ്ങള്‍ നിന്നെ വിശ്വസിക്കാന്‍ പോകുന്നില്ല.വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു."   (അഅ്റാഫ്  130-133)

അതെ, അവരുടെ ക്ഷമയ്ക്ക് അല്ലാഹു വാഗ്ദാനം ചെയ്ത അന്തിമ വിജയത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു! എന്നാല്‍ ഫിര്‍ഔനും കൂട്ടരും വിശ്വാസത്തോട് ഇനിയും പുറന്തിരിഞ്ഞു നില്‍ക്കുന്നു,മര്‍ദ്ദനമുറകള്‍ ശക്തിപ്പെടുന്നു-ഇനി മൂസ(അ)ന്റെ ലക്‌ഷ്യം ഇസ്രായീല്‍ സമുദായത്തിന്റെ സ്വാതന്ത്ര്യമാണ്-പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അല്ലാഹുവിന്റ്റ്‌ കല്പന പ്രകാരമുള്ള ഹിജ്റ!"അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌.അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്‌, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത്‌ കളയുകയും ചെയ്തു."(അഅ്റാഫ്  136-137).  അതെ ക്ഷമ പാലിച്ചത് മൂലം അവര്‍ക്ക് നല്‍കപ്പെട്ട വിജയമത്രെ അത്!

മൂസാ(അ)ന്റെ ജീവിതം നല്‍കുന്ന സന്ദേശം അത്യുന്നതമായ പ്രബോധനത്തിന്റെ സന്ദേശമാണ്-ആ പ്രബോധനം എവിടെ നിന്ന് തുടങ്ങണമെന്നും എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നുമുള്ള മാര്‍ഗ നിര്‍ദേശമാണ്! ആ പ്രബോധനത്തില്‍ തൌഹീദിന്റെ പ്രകാശവും യുക്തിഭദ്രതയുമുണ്ട്, പ്രബോധിത സമൂഹത്തിന്റെ വിശ്വാസ വിശുദ്ധീകരനത്തിനും സന്മാര്‍ഗത്തിനുമായുള്ള അതീവ താല്പര്യവുമുണ്ട്,വിഷമഘട്ടങ്ങളില്‍ പതറാതെ ക്ഷമ പാലിച്ചതിനുള്ള മഹാത്തായ ഉദാഹരണമുണ്ട്, അതിലെല്ലാമുപരി ആദര്‍ശത്തില്‍ ക്ഷമയോടെ ഉറച്ചു നിന്നാല്‍ വിശ്വാസികളുടെ വിജയവും അക്രമികളുടെ പരാജയവും സംഭവിക്കുക തന്നെ ചെയ്യുമെന്ന ഗുണപാടവുമുണ്ട്!

തൌഹീദില്‍ ഉറച്ചു നില്‍ക്കൂ...തൌഹീദ് പ്രബോധനം ചെയ്യൂ..വിജയം നമ്മെ തേടി വരിക തന്നെ ചെയ്യൂ..മഹാന്മാരായ, പ്രമുഖരായ സ്വഹാബിമാരെ കൊണ്ട് പോലും നബി(സ) പ്രതിജ്ഞ വാങ്ങിയത്‌ തൌഹീദിന്റെ കാര്യത്തിലാണ് എന്നത് ഇക്കാര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതല്ലേ?എന്നാല്‍ ആ തൌഹീദി പ്രബോധനത്തിന് ഇന്ന് മുസ്ലിം ഉമ്മത്ത്‌ എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട്?

അതെ, മൂസ(അ) യുടെ ജീവിതത്തില്‍ നമുക്ക്‌ ഒരു പാട് പാഠങ്ങളുണ്ട്-എന്നാല്‍ അത് ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തിയ ഒരു സായുധ വിപ്ലവകാരിയുടെതല്ല, മറിച്ച് ഏതു വലിയവന്റെയും മുഖത്ത് നോക്കി ചങ്കൂറ്റത്തോടെ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുന്ന ധീരനായ പ്രബോധകന്റെതാണ്! അതെ, മൂസാ(അ) തന്റെ ജനതയെ അടിമത്തത്തില്‍ നിന്നും പീടനനഗളില്‍ നിന്നും മോചിപ്പിച്ചു-എന്നാല്‍ എല്ലാത്തിനും അടിത്തറയായി വര്‍ത്തിച്ചത് വിശ്വാസത്തിന്റെ ആഴവും ക്ഷമയും ഏകനായ നാഥനിലേക്കുള്ള പ്രബോധനവുമായിരുന്നു എന്ന വസ്തുത നാം മറക്കാതിരിക്കുക! അതാകുന്നു മുഹര്‍റം നല്‍കുന്ന സന്ദേശം!



(റഫരെന്‍സ്: പ്രവാചകന്മാരുടെ പ്രബോധനം- ഷെയ്ഖ്‌ റബീ ബ്നു ഹാദി ഉമൈര്‍ )

Saturday, 7 September 2013

മനുഷ്യരേ, നാമൊന്നാണ്!!!

എവിടെയും പ്രശ്നങ്ങളാണ്! സഹോദരങ്ങള്‍ തമ്മില്‍ , സുഹൃത്തുക്കള്‍ തമ്മില്‍ , കുടുംബങ്ങള്‍ തമ്മില്‍ , രാഷ്ട്രീയക്കാര്‍ തമ്മില്‍ ,രാജ്യങ്ങള്‍ തമ്മില്‍ !!

"ഐക്യം" എന്ന വാക്ക്‌ എങ്ങും മുഴങ്ങിക്കേള്‍ക്കുന്നു! "സാഹോദര്യം" എന്നാ വാക്ക്‌ നാട് മുഴുവന്‍ അലയടിക്കുന്നു! മനുഷ്യരെല്ലാവാരും ഏകോദര സഹോദരങ്ങളാണ്! ജാതി മത ദേശ വര്‍ണ ഭേദമന്യേ ഐക്യം വേണം! പരസ്പരം സ്നേഹിക്കണം, വിശ്വസിക്കണം, കലഹങ്ങളിലെര്‍പ്പെടരുത്- ഇവ മത രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രഭാഷണങ്ങളില്‍ , ചര്‍ച്ചകളില്‍ മുഴങ്ങി കേള്‍ക്കുന്നു...മത സാഹോദര്യ സദസ്സുകള്‍ സംഘടിപ്പിക്കപ്പെടുന്നു, ആഘോഷങ്ങളില്‍ ഏവരും ഒന്നിക്കുന്നു! മതസാഹോദര്യത്തിന്റെ വിശുദ്ധ പ്രഘോഷകന്മാര്‍ സ്നേഹത്തിന്റെ സന്ദേശം മുഴക്കുന്നു!

ഇങ്ങനെയെല്ലാമായിട്ടും ഇന്ത്യാ മഹാരാജ്യത്ത് ഗുജരാത്തുകളും മാറാടുകളുംആസാമുകളും ആവര്‍ത്തി ക്കപ്പെടുന്നു..കൊടും ക്രൂരതയടങ്ങാത്ത മനസ്സുകളില്‍ നിന്ന് വിദ്വേഷത്തിന്റെ രാസായുധങ്ങള്‍ പ്രയോഗിക്കപ്പെടുന്നു, മതങ്ങള്‍ തമ്മില്‍ - രാഷ്ട്രങ്ങള്‍ തമ്മില്‍ ഭൂമിയുടെയും അവകാശത്തിന്റെയും താന്‍പോരിമയുടെയും പേരില്‍ സംഘട്ടനങ്ങള്‍ മുറുകുമ്പോള്‍ മനുഷ്യ ജീവന്റെ വില മറക്കപ്പെടുന്നു!

എവിടെയാണ് നമുക്ക്‌ പിഴച്ചത്? ഒരുമിച്ച് ഓണമോ ക്രിസ്തുമസോ പെരുന്നാളോ ആഘോഷിച്ചാല്‍ തീരുന്നതായിരുന്നു നമുക്കിടയിലെ ചിദ്രതകളെങ്കില്‍ ഈ പ്രശ്നങ്ങളെല്ലാം എന്നോ തീരേണ്ടവയായിരുന്നു, അല്ലെ?

എനിക്കും മുന്നോട്ട് വെക്കാനുള്ളത് ഐക്യത്തിന്റെ സന്ദേശമാണ്!
ഖുര്‍ആന്‍  മുന്നോട്ട് വെക്കുന്ന ഐക്യത്തിന്റെ സന്ദേശം,ഏകമാനവികതയുടെ സന്ദേശം സുവ്യക്തവും ലളിതവുമാണ്-അവിടെ അപ്രായോഗിക മുദ്രാവാക്യങ്ങളില്ല, നീക്കുപോക്കുകളുടെ ഐക്യ"ഫോര്‍മുലകള്‍ " ഇല്ല-പകരം ഖുര്‍ആന്‍ മുഴുവന്‍ മാനവരാഷിയോടും ഒന്നിക്കാന്‍ ആവശ്യപ്പെടുന്നു-ഒരൊറ്റ കാര്യത്തിന്റെ മേല്‍ !

"മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന്‌ സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍ " (ഖുര്‍ആന്‍ 4:1) 
അതെ മനുഷ്യരെല്ലാം ഒരു പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നും വ്യാപിച്ചവരാണ്!എന്നിട്ടും മനുഷ്യര്‍ ഭിന്നിച്ചു!എന്നാല്‍ ഖുര്‍ആന്‍ പ്രയോഗവത്കരിക്കുന്നത് ഏക മാനവികതയുടെ ആശയമാണ്-
"തീര്‍ച്ചയായും ഇതാണ്‌ നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാനാണ്‌ നിങ്ങളുടെ രക്ഷിതാവ്‌. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുവിന്‍ "(23:52)

അതെ ഏകനായ നമ്മുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിക്കുക..നമ്മില്‍ പലരും പലതിനെയും ആരാധിക്കുന്നവരാണ്-കൃഷ്ണനെയും യേശുവിനെയും അല്ലാഹുവിനെയും രാമനെയും മുഹമ്മദിനെയും എല്ലാം ആരാധിക്കുന്നവര്‍ ! എങ്കിലും നമുക്കറിയാം നമ്മുടെ സ്രഷ്ടാവ്‌ ഏകനാണ്! അല്ലേ? ഹിന്ദുവിനെ സൃഷ്ടിച്ചത് ബ്രഹ്മാവും മുസ്ലിമിനെ സൃഷ്ടിച്ചത് അല്ലാഹുവും ക്രിസ്ത്യാനിയെ സൃഷ്ടിച്ചത് യേശുവും സിക്കുകാരെ സൃഷ്ടിച്ചത് ഗുര നാനക്കുമാണ് എന്നാരെങ്കിലും വാദിച്ചാല്‍ അവനൊരു വിഡ്ഢിയാണ്! അല്ലേ? അല്ല, മനുഷ്യരെ ഏവരെയും സൃഷ്ടിച്ചത് ഏകനായ സ്രഷ്ടാവാകുന്നു! ഈ ഭൂമിയിലെ മുഴുവന്‍ മണല്‍ത്തരികളെക്കാളും അധികമുള്ള നക്ഷത്രകോടികളെ സംവിധാനിച്ച നാഥന്‍ ! അവര്‍ണനീയമായ പ്രപഞ്ചത്തില്‍ ഒരു കടുക് മണിയേക്കാള്‍ ചെറിയ ഭൂമിയെ വാസയോഗ്യമാക്കി ജീവന്റെ അദ്ഭുതം നിറച്ച തമ്പുരാന്‍ ! എല്ലാത്തിന്റെയും കാരണം തേടിയുള്ള യാത്ര അവസാനിക്കുന്നത് അവനിലാണ്.ഇങ്ങനെ പരമാണു മുതല്‍ ആകാശഗംഗകള്‍ വരെയുള്ള സകലതിന്റെയും സ്രഷ്ടാവിനെ ഖുര്‍ആന്‍ "അല്ലാഹു" എന്ന് പരിചയപ്പെടുത്തുന്നു.ഇത് ഒരു ഗോത്ര ദൈവത്തിന്റെ നാമമല്ല-ഏതെന്കിലും നാട്ടുകാരുടെ മാത്രം സ്രഷ്ടാവല്ല-"അല്ലാഹു" എന്നാ പദത്തിന്റെ അര്‍ഥം 'സകല വിധ ആരാധനകളും അര്‍ഹിക്കുന്നവന്‍" എന്നത്രേ! അതിനാല്‍ തന്നെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ ദൈവമായിട്ടല്ല ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്, മറിച്ച് ലോകത്താകമാനമുള്ള മനുഷ്യരുടെ ദൈവമായിട്ടാണ്.ഏറവും ചുരുങ്ങിയ-എന്നാല്‍ മനോഹരമായ വാക്കുകളില്‍ ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നു-
"പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.അവന്ന്‌ തുല്യനായി ആരും ഇല്ലതാനും"(112:1-4). എത്ര സുവ്യക്തം !അതുല്യന്‍ ,അജയ്യന്‍. ,അന്യൂന്യന്‍ ,സര്‍വശക്തന്‍,സര്‍വജ്ഞാനി!

ക്ഷമിക്കണം,നാം സംസാരിച്ചത്‌ ഐക്യത്തെ സംബന്ധിച്ചായിരുന്നു! അത്യന്താപേക്ഷിതമായ ഒരു വ്യതിചലനം വിഷയത്തില്‍ വന്നത്തില്‍ ഖേദിക്കുന്നു.അതെ, നമ്മുടെ ദൈവം ഏകാനല്ലേ? ഒന്നില്‍ കൂടുതല്‍ ദൈവങ്ങള്‍ നമുക്കുണ്ടായിരുന്നെങ്കിലുള്ള സ്ഥിതി വളരെ രസാവഹവും അതോടൊപ്പം ദുരന്തപൂര്‍ണവുമായിരിക്കും  അല്ലേ?
"അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍ "(23:91)

ഏകനായ സ്രഷ്ടാവ്! ആ ഏകത്വം അവനു നാം ആരാധനയിലും വകവെച്ചു നല്‍കേണ്ടതില്ല..നമ്മെ സൃഷ്ടിച്ച നാഥന്‍ നമ്മെ കുറിച്ച് എല്ലാം അറിയുന്നവനാകുന്നു!നമ്മുടെ പ്രയാസങ്ങളറിഞ്ഞു നമ്മുടെ ഉള്ളിന്റെയുള്ളിലെ പ്രാര്‍ഥനകള്‍ ഉത്തരം നല്‍കാന്‍ കഴിവുള്ളവന്‍ അവനാണോ അതോ മനുഷ്യന്‍ തീര്‍ത്ത വിഗ്രഹങ്ങളാണോ? ...നമ്മുടെ മനസ്സിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു തരാന്‍ ശേഷിയുള്ളവന്‍ ആ സ്രഷ്ടാവായ തമ്പുരാനാണോ അതോ മരിച്ചു മണ്ണടിഞ്ഞു
പോയവരാണോ? യേശുവും  മുഹമ്മദും കൃഷ്ണനും അല്ല ആരാധിക്കപ്പെടെണ്ടവര്‍ -മറിച്ചു അവരെയും സൃഷ്ടിച്ച ദൈവമാകുന്നു!

വീണ്ടും വിഷയം വഴി തെറ്റിപ്പോകുന്നു! അതെ, ഖുര്‍ആന്‍ മുന്നോട്ട് വെച്ച ഐക്യത്തിന്‍റ്റെ സന്ദേശം-എന്തായിരുന്നു അത്?
" ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌.നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിട്ട്‌ അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത ( നാഥനെ ). അതിനാല്‍ ( ഇതെല്ലാം ) അറിഞ്ഞ്കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്‍മാരെ ഉണ്ടാക്കരുത് "
 അതെ,നമുക്കെല്ലാ അനുഗ്രഹങ്ങളും ചെയ്തു തന്ന ആ സ്രഷ്ടാവിന് സമന്മാരെ ഉണ്ടാക്കരുത്.എല്ലാ കാര്യത്തിലും വന്‍ ഏകനായ പോലെ ആരാധനയുടെ കാര്യത്തിലും അവന്‍ ഏകനാകുന്നു.യേശു പ്രബോധനം ചെയ്ത ആദ്യ സന്ദേശമായി ഖുര്‍ആന്‍ പഠിപ്പിക്കുന്നതും ഇത് തന്നെ
"( ഈസാ പറഞ്ഞു: ) തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം."
അതെ ഇതാണ് നേരായ മാര്‍ഗം! അത് തന്നെയാണ് ഐക്യത്തിന്റെ മാര്‍ഗവും...മനുഷ്യര്‍ എല്ലാവരും ഒരൊറ്റ ദൈവത്തിന്റെ സൃഷ്ടികള്‍ ! അതിനാല്‍ തന്നെ നാമെല്ലാവരും അവനോടു കടപ്പെട്ടവര്‍ ! എന്റെ പ്രാര്‍ഥനകള്‍ ഇനി സൃഷ്ടികളോടല്ല-ഏകനായ സ്രഷ്ടാവിനോടാകുന്നു-കാരണം എന്റെ പ്രയസങ്ങലറിയുന്നവന്‍ അവന്‍ മാത്രം-എന്റെ ഭാവി അറിയുന്നവന്‍ അവന്‍ മാത്രം -എന്റെ ചിന്തകളും വ്യാധികളും ആകുലതകളും ആഗ്രഹങ്ങളും അറിയുന്നവന്‍ അവന്‍ മാത്രം! എന്റെ പ്രാര്‍ഥനകള്‍ അവനോടു മാത്രം! അവന്റെ നിയമങ്ങള്‍ അനുസരിക്കുക! അതാണ്‌ ചൊവ്വായ മാര്‍ഗം! അതാണ്‌ ഐക്യത്തിന്റെ മാര്‍ഗം! പിന്നെ വര്‍ഗീയ കലാപങ്ങളില്ല..ഹിന്ദുവിന്റെ രക്തം മുസ്ലിമിന്റെയും മുസ്ലിമിന്റെ രക്തം ഹിന്ദുവിന്റെയും കൈകളില്‍ പുരളില്ല! അതെ ദേശ ഭാഷാ വര്‍ണ വ്യത്യാസങ്ങള്‍ക്കതീതമായി നമ്മെ സൃഷ്ടിച്ച നാഥനെ അംഗീകരിച്ചവരാകുന്നു നാമെല്ലാവരും!അവന്റെ നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ കൃത്യമായി പാലിച്ചാല്‍ പിന്നെ കലഹങ്ങളില്ല തന്നെ! അതെ, നമുക്ക്‌ ഒന്നിക്കാം..

"നിങ്ങളൊന്നിച്ച്‌ അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച്‌ പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക്‌ അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന്‌ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക്‌ വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി. നന്‍മയിലേക്ക്‌ ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന്‌ ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍ .
വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന്‌ ശേഷം പല കക്ഷികളായി പിരിഞ്ഞ്‌ ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്‌. അവര്‍ക്കാണ്‌ കനത്ത ശിക്ഷയുള്ളത്"(3:103-105)

അതെ, ഈ ഐക്യത്തിന്റെ സന്ദേശമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്! നമുക്കൊന്നിച്ച് കൂടെ സോദരരെ?

Sunday, 18 August 2013

മുഹമ്മദ്‌ നബി എന്തുകൊണ്ട്‌ വെറുക്കപ്പെട്ടവനാകുന്നു?

ലോകചരിത്രത്തില്‍ തന്നെ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട വ്യക്തി ആര്‌ എന്ന ചോദ്യത്തിന്‌ നല്‍കാന്‍ ഒരുത്തരമേയുള്ളൂ-മുഹമ്മദ്‌ നബി. താന്‍ ദൈവദൂതനാണെന്ന് മൊഴിഞ്ഞ അന്നേ ദിവസം മുതല്‍ ഇന്ന് വരെ മുഹമ്മദ്‌ നബി വിമര്‍ശിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു എന്നത്‌ ഒരു വാസ്തവമാണ്‌. സ്വന്തം പിതൃവ്യനായ അബൂലഹബില്‍ നിന്ന് തുടങ്ങി ഇന്ന് "ജില്ലന്റ്‌ പോസ്റ്റണ്‍" പോലൂള്ള ലോകമാധ്യമങ്ങള്‍ വരെ എത്തിനില്‍ക്കുന്നു വിമര്‍ശകരുടെ പട്ടിക.ജീവിതകാലത്ത്‌ നേരിട്ട ബഹിഷ്കരണങ്ങളും പരിഹാസങ്ങളും ദേഹോപദ്രവങ്ങളും മരണശേഷം കാര്‍ട്ടൂണുകളിലേക്കും പുസ്തകങ്ങളിലേക്കും പരിഷ്കരിക്കപ്പെട്ടു എന്നത്‌ മാത്രമാണ്‌ വിമര്‍ശന ശരങ്ങള്‍ക്ക്‌ വന്ന കാലോചിതമായ മാറ്റം.

എന്ത്‌ കൊണ്ട്‌ മുഹമ്മദ്‌ എന്ന വ്യക്തി അന്നും ഇന്നും എന്നും ഒരുപോലെ പലര്‍ക്കും അസ്വീകാര്യനായി തുടരുന്നു?കാലം നല്‍കുന്നത്‌ ഒരിക്കലും ഒരുത്തരമല്ല,മറിച്ച്‌ പല ഉത്തരങ്ങളാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌.കാലത്തിനനുസരിച്ച്‌ കോലം മാറുന്ന ഉത്തരങ്ങള്‍!ലോകത്ത്‌ മാറി മാറി വന്ന സംസ്കൃതികള്‍ക്കനുസരിച്ച്‌ വിമര്‍ശകരുടെ ഉത്തരങ്ങളും മാറുന്നു.മുഹമ്മദ്‌ നബി എന്ന വ്യക്തി പ്രബോധനം ചെയ്ത ആശയാദര്‍ശങ്ങള്‍ പലര്‍ക്കും ദഹിക്കാത്തതായിരുന്നു എന്ന് സാരം.ഇങ്ങനെയുള്ള വ്യത്യസ്തമായ ഉത്തരങ്ങള്‍ പരിശോധിച്ചാല്‍ പലരുടേയും ദേഹേച്ഛകള്‍ക്കും ദുരഭിമാനത്തിനും കച്ചവടതാല്‍പര്യങ്ങള്‍ക്കും ഇസ്ലാമികാദര്‍ശങ്ങള്‍ വഴങ്ങാത്തതിനാല്‍ ഉനായിക്കപ്പെട്ട ദുര്‍ന്യായവാദങ്ങളായിരുന്നു ഇവ എന്ന് കൃത്യമായി മനസ്സിലാക്കാം.

മുഹമ്മദ്‌ എന്ന വ്യക്തി ചരിത്രത്തില്‍ ഇത്ര മാത്രം എതിര്‍ക്കപ്പെടാനുള്ള കാരണങ്ങളെന്തൊക്കെയാണ്‌ എന്നത്‌ പരിശോധിക്കപ്പെടേണ്ടതാണ്‌.മുഹമ്മദ്‌ നബി ജനിച്ച എ.ഡി ആറാം നൂറ്റാണ്ട്‌ അറിയപ്പെടുന്നത്‌ ജാഹിലിയ്യാ(അറിവില്ലായ്മയുടെ) കാലഘട്ടമെന്നാണ്‌.അറേബ്യന്‍ ചരിത്രത്തിലെ ഇരുണ്ട യുഗം!നിസ്സാര കാര്യങ്ങള്‍ക്ക്‌ വേണ്ടി പോരടിച്ച ചരിത്രമുള്ള,മദ്യത്തില്‍ ആറാടിയ,സ്ത്രീകളെ വെറും വില്‍പ്പനച്ചരക്കുകളായിക്കണ്ട അറബികളുടെ നാട്‌.വിഗ്രഹാരാധകരുടെ വിളനിലം.ഇത്തരമൊരു ജനതയെയാണ്‌ മുഹമ്മദ്‌ എന്ന മഹാനുഭാവന്‍ 23 വര്‍ഷക്കാലം കൊണ്ട്‌ ലോകചരിത്രത്തിലെ തുല്യതയില്ലാത്ത സമൂഹമാക്കി മാറ്റിയെടുത്തത്‌ എന്നത്‌ ശ്രദ്ധേയമാണ്‌!

മുഹമ്മദ്‌ നബി ഇന്നെതിര്‍ക്കപ്പെടുന്നത്‌ പോലെ അന്നും എതിര്‍ക്കപ്പെട്ടിരുന്നു എന്നത്‌ ഏവരും മനസ്സിലാക്കേണ്ട്‌ ഒരു വസ്തുതയാണ്‌.എന്തിനായിരുന്നു അറബികള്‍ മുഹമ്മദിനെ എതിര്‍ത്തത്‌?അതൊരിക്കലും തീവ്രവാദം പ്രചരിപ്പിച്ചു എന്നു പറഞ്ഞുകൊണ്ടല്ല!മറിച്ച്‌ ദൈവം ഏകനാണെന്നും,അവനെ മാത്രമെ ആരാധിക്കാവൂ എന്നും,താന്‍ ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണെന്നും,വിഗ്രഹാരാധന ദൈവത്തിനോടുള്ള നന്ദികേടാണെന്നും പറഞ്ഞതിനായിരുന്നു. പാപങ്ങളില്‍ നിന്നകന്നു നില്‍ക്കാനും,നന്മ ഉപദേശിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.എന്നാല്‍ പാരമ്പര്യമായി തങ്ങള്‍ക്ക്‌ കൈമാറിയ "ദൈവ"ങ്ങളെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ ലോകചരിത്രത്തിലെ തുല്ല്യതയില്ലാത്ത ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ മനോഹരമായ ശൈലിക്കും ആശയഗാംഭീര്യത്തിനും മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല.ഇരുളടഞ്ഞ മനസ്സുമായി ഇസ്ലാമിനെ കഴിഞ്ഞവര്‍ പലരീതിയില്‍ ഇസ്ലാമിനെ എതിര്‍ത്തു-വിശ്വാസികളെ ബഹിഷ്കരിച്ചു,പലവിധേന ദ്രോഹിച്ചു,പലരെയും വധിച്ചു,അടിമകളെ ചുട്ടുപഴുത്ത മണലാരണ്യത്തില്‍ നെഞ്ചില്‍ കല്ല് കയറ്റിവെച്ച്‌ വലിച്ചു-ആവശ്യം ഒന്നു മാത്രം-വിഗ്രഹാരാധന അരുതെന്ന് പറയരുത്‌!എന്നല്‍ വിശുദ്ധ ഖുര്‍ആന്റെ വെല്ലുവിളി ഇന്നും അഷ്ട ദിക്കുകളിലും ഉത്തരം ചെയ്യപ്പെടാതെ മുഴങ്ങുന്നു-വിശുദ്ധ ഖുര്‍ആനിലേതിനു സമമായി ഒരു അദ്ധ്യായമെങ്കിലും കൊണ്ടുവരാമോ എന്ന്!!

സാല്‍മണ്‍ മത്സ്യങ്ങള്‍ക്ക് വഴി കാണിക്കുന്നതാര്?

വടക്കേഅമേരിക്കയില്‍ ജീവിക്കുന്ന സാല്‍മണ്‍ മത്സ്യങ്ങളെക്കുറിച്ച്‌ കേട്ടിട്ടില്ലേ?ശുദ്ധജല തടാകങ്ങളില്‍ ജനിച്ച്‌ സമുദ്രത്തില്‍ ജീവിച്ച്‌ ശുദ്ധജല തടാകങ്ങളില്‍ ജീവിതമവസാനിപ്പിക്കുന്ന ഇവയുടെ ജീവിത ചക്രം അത്ഭുതം തന്നെ!

ശുദ്ധജലതടാകങ്ങളിലും നദികളിലും മുട്ട വിരിഞ്ഞ്‌ ജനിക്കപ്പെടുന്ന ഇവ,പിന്നീട്‌ ഉപ്പുജലമുള്ള സമുദ്രങ്ങളിലേക്ക്‌ യാത്രയാവുകയാണ്‌....അവിടെ വെച്ചാണ്‌ ഇവര്‍ പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നത്‌...ഉദ്ദേശം ഏഴ്‌ വര്‍ഷത്തിനു ശേഷം ഇവ വീണ്ടും ശുദ്ധജല തടാകങ്ങളിലേക്കു തിരിച്ച്‌ പോകുന്നു.ഇവിടെ വെച്ച്‌ മുട്ടയിടുന്നു.ആണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഇവക്കു കാവല്‍ നില്‍ക്കുന്നു.


കുഞ്ഞുങ്ങള്‍ ജനിച്ച്‌ ഒരാഴ്ചക്കകം സാല്‍മണ്‍ മത്സ്യങ്ങള്‍ മരിച്ച്‌ വീഴുന്നു-സാല്‍മണ്‍ കുഞ്ഞുങ്ങള്‍ക്ക്‌ വളരാനുള്ള സമ്പുഷ്ടമായ സാഹചര്യം ഇവ മരിക്കുന്നതോടെ ജലത്തില്‍ ഉണ്ടാവുന്നു എന്നത്‌ ശ്രദ്ധേയമാണ്‌!!.സാല്‍മണ്‍ കുഞ്ഞുങ്ങള്‍ വീണ്ടും യാത്ര തുടങ്ങുകയാണ്‌-ഉപ്പുജലത്തിലേക്കെന്നു മാത്രമല്ല-തങ്ങളുടെ മാതാപിതാക്കള്‍ ജീവിച്ച അതേയിടത്തേക്ക്‌!!
ചിന്തിക്കുക സോദരരേ,ആരാണിവക്കു വഴി കാണിച്ച്‌ കൊടുക്കുന്നത്‌?


"തീര്‍ച്ചയായും ആകാശങ്ങളുടേയും ഭൂമിയുടേയും സൃഷ്ടിയിലും,രാപ്പകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ ദൃഷ്ടാന്തമുണ്ട്‌. നിന്നു കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടേയും ഭൂമിയുടേയും ശ്രിഷ്ടിയെപ്പട്ടി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍.(അവര്‍ പറയും:ഞങ്ങളുടെ രക്ഷിതാവേ,നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്ണീ എത്രയോ പരിശുദ്ധന്‍!അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കേണമേ"(ഖുര്‍ആന്‍,3:190,191)

അബൂദര്‍റ്‌( അല്‍ ഗിഫാരി (റ): വിശ്വാസികള്‍ക്ക്‌ പാഠമാകേണ്ട ചരിത്രപുരുഷന്‍

"ഹേ ഖുറൈശികളെ, അല്ലാഹുവിനല്ലാതെ ആരാധനക്കര്‍ഹാതയില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു!" കഅബയുടെ പരിസരത്ത്‌ ആ വാക്കുകള്‍ പ്രതിധ്വനിച്ചു... ഖുറൈശികള്‍ ഞെട്ടി വിറച്ചു! "ആര്‍ക്കാണ് ഈ വാക്കുകള്‍ ഇവിടെ വെച്ച് ഉച്ചരിക്കാന്‍ ധൈര്യം?" ഓടിയെത്തിയ അവര്‍ ആ മനുഷ്യനെ തല്ലിച്ചതച്ചു. ഇതിനിടയില്‍ അവിടെയെത്തിയ അബ്ബാസ്‌ ബ്നു അബ്ദുല്മുത്തലിബ് ആണ് അവരെ ഓര്‍മിപ്പിച്ചത്,"നിങ്ങളുടെ എല്ലാ കച്ചവടങ്ങളും ആശയവിനിമയവും ഗിഫാര്‍ ഗോത്രത്തിന് സമീപത്ത്‌ കൂടെയാണെന്നിരിക്കെ അവരില്‍ ഒരാളെ നിങ്ങള്‍ക്ക്‌ വധിക്കണമോ?" അതെ, ഗിഫാര്‍ ഗോത്രക്കാരനായ അബൂദര്‍റ്‌ ആണത്!! അബൂദര്‍റിനെ അവിടെ ഉപേക്ഷിച്ച് ഖുറൈശികള്‍ മടങ്ങി..

പിറ്റേന്ന് രാവിലെ,"ഹേ ഖുറൈശികളെ, അല്ലാഹുവിനല്ലാതെ ആരാധനക്കര്‍ഹാതയില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു!" തൌഹീദിന്റെ ശബ്ദം വീണ്ടും ഹറമിന്റെ ചുറ്റും അലയടിച്ചു! "ആരാണാ ധിക്കാരി?" വിറളി പിടിച്ചു പാഞ്ഞടുത്ത ഖുറൈശികള്‍ വീണ്ടും കണ്ടത് അബൂദര്‍ അല്‍ ഗിഫാരിയെ, അബ്ബാസിബ്നു അബ്ദുല്മുത്തലിബ് വന്നു പിടിച്ച് മാറ്റുന്നത് വരെ അവര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു....

*********************************************************************************

ആരായിരുന്നു അബൂദര്‍റ്‌ അല്‍ ഗിഫാരി? മുഹമ്മദ്‌ നബി(സ) തബൂക്ക് യുദ്ധ വേളയില്‍ പറഞ്ഞു,"അബൂദര്‍റിനു മേല്‍ അള്ളാഹു കാരുണ്യം ചൊരിയട്ടെ, അദ്ദേഹം ഏകനായി സഞ്ചരിക്കുന്നു, അദ്ദേഹം ഏകനായി മരിക്കുകയും ഏകനായി ഉയര്‍ത്തെഴുന്നേല്പ്പിക്കപ്പെടുകയും ചെയ്യും!"
മക്കയില്‍ വന്ന ദൈവദൂതനെ കുറിച്ച വാര്‍ത്തകള്‍ കേട്ട് അബൂദര്‍ ഒരു കയ്യില്‍  വടിയും മറുകയ്യില്‍ വെള്ളപ്പാത്രവുമായി മക്ക ലക്ഷ്യമാകി പുറപ്പെടുകയാണ്.മുഹമ്മദ്‌ നബി(സ) യെ ചെന്ന് കണ്ടതും ഇസ്ലാം സ്വീകരിച്ചു!നബി(സ) പറഞ്ഞു: "ഓ അബൂദര്‍റ്‌, താങ്കളുടെ ഇസ്ലാം അശ്ലേഷണം രഹസ്യമാക്കി വെക്കുക,എന്നിട്ട് താങ്കള്‍ താങ്കളുടെ ജനതയിലേക്ക് തിരിക്കുക,ഞങ്ങളുടെ വിജയത്തെ സംബന്ധിച്ച് വാര്‍ത്ത അറിയിക്കപ്പെട്ടാല്‍ ഞങ്ങളിലേക്ക് തിരിച്ച് വരാം."എന്നാല്‍ അബൂദര്‍റ്‌ പ്രതിവചിച്ചു,"താങ്കളെ ഈ സത്യസന്ദേശവുമായി അയച്ചതാരാണോ അവന്‍ തന്നെ സത്യം,എന്റെ ഇസ്ലാം സ്വീകരണം ഞാന്‍ സത്യനിഷേധികള്‍ക്കിടയില്‍ വിളംബരം ചെയ്യുക തന്നെ ചെയ്യും" അബൂദര്‍റ്‌ അല്‍ ഗിഫാരി കഅബയിലേക്ക് നടന്നടുത്തു!

*********************************************************************************

പിന്നീട് നാം അബൂദര്‍റ്‌( അല്‍ ഗിഫാരി (റ) െ കാണുന്നത് ഹിജ്റ അഞ്ചാം വര്ഷം മദീനയില്‍ വെച്ചാണ്, അതാ അദ്ദേഹത്തില്‍ നിന്ന് ഗിഫാര്‍ ഗോത്രവും അവരുടെ സമീപസ്ഥരായ അസ്ലം ഗോത്രവുമെല്ലാം ഇസ്ലാം സ്വീകരിച്ചിരിക്കുന്നു..ഇതാ, ഏകനായി സഞ്ചരിച്ച് ഏകനായി മരിച്ചു ഏകനായി ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന അബൂദര്‍റ്‌ അല്‍ ഗിഫാരി മൂലം ഒരു സമുദായം മുഴുവന്‍ സത്യത്തിന്റെ വെള്ളി വെളിച്ചത്തിലെത്തിയിരിക്കുന്നു!!

*********************************************************************************

അബൂദര്‍റ്‌( അല്‍ ഗിഫാരി (റ)ന്റെ ചരിത്രം ഓരോ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളവും വലിയ പാഠങ്ങള്‍ നിറഞ്ഞതാണ്.സത്യം മനസ്സിലാക്കിയാല്‍ അത് സമൂഹത്തില്‍ എത്തിക്കാന്‍ ഒരിക്കലും മടിച്ച് നില്‍ക്കേണ്ട എന്ന പാഠം. ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും പൂര്‍ണമായി മനസ്സിലാക്കിയ ശേഷമല്ല അബൂദര്‍റ്‌( പ്രബോധനത്തിനിറങ്ങിയത്, തൌഹീദിന്റെ സന്ദേശം ഉള്‍ക്കൊണ്ട ഉടനെ അത് ജനങ്ങളിലെക്കെത്തിക്കണം എന്നായിരുന്നു ആ മഹാനുഭാവന്‍ ചിന്തിച്ചത്. ആരാധ്യന്‍ ഏകനാണെന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു പീഡനങ്ങളെറ്റ് വാങ്ങിയത്. തൌഹീദ് കൃത്യമായി മനസ്സിലാക്കിയിട്ടും അത് ജനങ്ങളിലെത്തിക്കാതെ മാറിനില്‍ക്കുന്നവര്‍ക്കും, ഇസ്ലാമിന്റെ അടിസ്ഥാന സന്ദേശമായ ഏകദൈവാരാധനയുടെ സന്ദേശത്തെ ലാഘവത്തോടെ കണ്ടു-പ്രബോധനത്തില്‍ തൌഹീദിന് മുന്‍ഗണന നല്കാത്തവര്‍ക്കും ശക്തമായ സന്ദേശമാണ് അബൂദര്‍റ്‌( അല്‍ ഗിഫാരി (റ)ന്റെ ചരിത്രം നല്‍കുന്നത്.
"മുഹാജിറുകളില്‍ നിന്നും അന്സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും , സുകൃതം ചെയ്തു കൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു,അവനെപറ്റി അവരും സംതൃപ്തരായിരിക്കുന്നു"(സൂറത്ത് തൌബ : 100)

Friday, 16 August 2013

വിശ്രമിക്കാന്‍ സമയമില്ല!!

"ഹേ പുതച്ചു മൂടിയവനേ, എഴുന്നേറ്റ്‌ (ജനങ്ങളെ) താക്കീത്‌ ചെയ്യുക, നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക.കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് ഔദാര്യം ചെയ്യരുത്‌.നിന്റെ രക്ഷിതാവിന് വേണ്ടി ക്ഷമ കൈ കൊല്ലുകയും ചെയ്യുക"(ഖുര്‍ആന്‍ 74:1-7)

നബി(സ)ക്ക് രണ്ടാമതായി ലഭിച്ച ദിവ്യ സന്ദേശം!! അതേ, ഇനി മൂടിപ്പുതചിരിക്കാനുള്ള സമയമല്ല..ഏകദൈവാരാധനയുടെ സന്ദേശവുമായി പുറത്തേക്കിറങ്ങാനുള്ള സമയമാണ്!! നബി(സ) ഖദീജ ബീവിയോടു പറഞ്ഞു, സൈദ്‌ ഇബ്ന്‍ ഹാരിസയോടു പറഞ്ഞു, അലിയോടും അബൂബക്കരിനോടും പറഞ്ഞു...അവരെല്ലാം ഈ വചനമിറങ്ങിയ ദിനം തന്നെ ഇസ്ലാം സ്വീകരിച്ചു..അബൂബക്കറും വെറുതെയിരുന്നില്ല...അബൂബക്കാരില്‍ നിന്ന് ഉസ്മാനും സുബൈറും തല്‍ഹയും അബ്ദുറഹ്മാന്‍ ബിന്‍ ഔഫും സഅദുബ്നു അബീവഖാസും ഇസ്ലാം സ്വീകരിച്ചു..ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 130 പേര്‍ ഇസ്ലാം സ്വീകരിച്ചതായി സീറ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു..

ചിന്തിക്കുക സോദരരെ..എന്തായിരുന്നു ഇസ്ലാം സ്വീകരിക്കാന്‍ ഇവര്‍ക്ക്‌ പ്രചോദനം? വിരലിലെണ്ണാവുന്ന ആയത്തുകള്‍ (സൂരത്തുകളല്ല) മാത്രം അവതരിക്കപ്പെട്ട കാലം..പുതിയ ഒരാദര്‍ശവുമായി ഒരാള്‍ കടന്നു വരുന്നു..കേട്ടയുടനെ ഇതാ ഉസ്മാനും അബൂബക്കറും തല്‍ഹയും സഈദ്‌ ഇബ്ന്‍ സൈദും ബിലാലും കബ്ബാബുമെല്ലാം ഇസ്ലാം ആശ്ലേഷിക്കുന്നു!! സമൂഹത്തിലെ ഉന്നതര്‍ മുതല്‍ അടിമകള്‍ വരെ..കാരണങ്ങളില്‍ ഒന്ന് തൌഹീദ് എന്ന അജയ്യമായ ആദര്‍ശത്തിന്റെ അവര്‍ണനീയമായ മാധുര്യം, രണ്ട് മുഹമ്മദ്‌ എന്നാ വ്യക്തിയുടെ അനുപമമായ വ്യക്തിത്വം-മുഹമ്മദ്‌ ഒരു കാര്യം പറഞ്ഞാല്‍ അത് കളവാകില്ലെന്ന ഉറപ്പ്‌..

സുഹൃത്തുക്കളെ, വിശ്രമിച്ചിരിക്കാന്‍ സമയമില്ല...ഒരു വലിയ ജനത മനോഹരമായ ഈ സന്ദേശവും കാത്തിരിക്കുന്നു..അന്ന് അബൂബക്കര്‍(റ) കേവലം 7 ആയത്തുകള്‍ വെച്ചാണ് ഉസ്മാനെയും സുബൈറിനെയും തല്‍ഹയെയും അബ്ദുറഹ്മാന്‍ ബിന്‍ ഔഫിനെയും സഅദുബ്നു അബീവഖാസിനെയും ഇസ്ലാമിലെക്ക് ക്ഷണിച്ചതെങ്കില്‍, ഇന്ന് നമ്മുടെ കൂടെ 114 അധ്യായങ്ങളും ആറായിരത്തില്‍ പരം വചനങ്ങളുമുണ്ട്..തൌഹീദിലെക്ക്
ക്ഷണിക്കുക..പരലോകത്തെ കുറിച്ച് ഓര്‍മപ്പെടുത്തുക..മുഹമ്മദ്‌ നബിയുടെ തത്യാഗനിര്‍ഭരമായ ജീവിതസന്ദേശം അവരിലെത്തിക്കുക..കൂടെ നമ്മുടെ സ്വഭാവം വിശിഷ്ടമാക്കാന്‍ ശ്രദ്ധിക്കുക...സ്വജീവിതം കൊണ്ട് പ്രബോധനം ചെയ്യുക..അതേ, നമുക്കിനി മൂടിപ്പുതച്ചിരിക്കാന്‍ സമയമില്ല!!!

പ്രവാചക വചനങ്ങളും ആധുനിക ഭ്രൂണശാസ്ത്രവും

വിശുദ്ധ ഖുർആനിലെ ഭ്രൂണശാസ്ത്രസംബന്ധിയായ വചനങ്ങളെ സംബന്ധിച്ചും അവയില ഉപയോഗിച്ച വിവിധ വാക്കുകളുടെ ഭാഷാപരമായ സവിശേഷതകളും നാം വിശദമായി പരിശോധിച്ചു. മുഹമ്മദ്‌ നബി (സ)ക്ക് ഈ വിവരങ്ങൾ ലഭിക്കുവാൻ സാധ്യതയുണ്ടായിരുന്ന സ്ത്രോതസ്സുകളെ സംബന്ധിച്ച കൃത്യമായ പഠനത്തിൽ നിന്ന് ഇവ ഒരിക്കലും മാനുഷികമല്ല എന്ന് മനസ്സിലാക്കി. വിശുദ്ധ ഖുറാനിനോടൊപ്പം തന്നെ ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് പ്രവാചക വചനങ്ങൾ അഥവാ ഹദീസുകൾ. ഹദീസുകലിലും ഇവ്വിഷയകമായി ചില പരാമർശങ്ങൾ വന്നിട്ടുണ്ട്. ഹദീസുകളെ പലതിനെയും പല കാരണങ്ങൾ ചൂണ്ടിക്കാണിച് അവയെ തള്ളിക്കളയാനുള്ള പ്രവണത വര്ദ്ധിച്ചു വരുന്ന ഈ കാലത്ത് ഭ്രൂണശാസ്ത്ര സംബന്ധിയായ പ്രവാചക വചനങ്ങളെക്കുറിച്ചുള്ള പഠനം ഹദീസുകളുടെ പ്രാമാണികത ബോധ്യപ്പെടാൻ നമ്മെ സഹായിക്കാൻ ഉതകുന്നതായിരിക്കും.
നിലവിലുള്ള ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥങ്ങളായ സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും വന്ന ഒരു ഹദീസിൽ ഇങ്ങനെ സംഗ്രഹിക്കാം. ഗർഭാശയത്തിൽ ബീജസംയോഗം നടന്ന് 40ഓ 45ഓ ദിവസത്തിന് ശേഷം ഒരു മലക്ക് വരും. ആ മലക്ക് പല ചോദ്യങ്ങളും അല്ലാഹുവിനോട് ചോദിക്കും. അതിലൊന്നാണ് കുട്ടി ആണോ പെണ്ണോ എന്നത്. അവ അല്ലാഹുവിന്റെ മറുപടി അനുസരിച് മലക്ക് രേഖപ്പെടുത്തും.
ഹദീസുകളെ വിമർശിക്കാൻ ഇടം നോക്കി നടക്കുന്നവർ ഏറെ കൊട്ടിഘോഷിച് കൊണ്ട് നടന്നിരുന്ന തെളിവുകളിലോന്നായിരുന്നു ഇത്. കാരണം ജനിതിക ശാസ്ത്രം പ്രകാരം പുരുഷനിൽ XY ക്രോമോസോമും സ്ത്രീകളിൽ XY ക്രോമോസോമുകളുമാണ്ള്ളത് . XY ക്രോമോസോമുള്ള പുരുഷ ബീജവും XX ക്രോമോസോമുള്ള സ്ത്രീ അണ്ഡവും കൂടിചേരുമ്പോൾ XX ക്രോമോസോം ആണ് രൂപം കൊള്ളുന്നതെകിൽ കുഞ്ഞു പെണ്ണും അതല്ലെങ്കിൽ കുഞ്ഞു ആണുമായി മാറുന്നു. ബീജ സംയോഗം നടക്കുന്നത് ആദ്യ ദിനമാണ് എന്നിരിക്കെ നാല്പ്പതിനും നാല്പതിയഞ്ചിനും ഇടക്കുള്ള ദിവസങ്ങളിൽ ലിംഗ നിർണയം നടക്കുന്നു എന്ന ഹദീസിലെ പരാമർശം ശാസ്ത്ര വിരുധമല്ലേ? ഏറ്റവും വിശ്വസനീയമായ ഹദീസ് ഗ്രന്ഥങ്ങളായ സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലുമെല്ലാം ഈ ഹദീസ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നിരിക്കെ മുഴുവൻ ഹദീസുകളുടെയും പ്രാമാണികത ചോദ്യം ചെയ്യാനുള്ള ഒരു ആയുധമായി ഹദീസ് നിഷേധികൾ ഈ ഹദീസിനെ കണ്ടു എന്നാൽ ഇതിലെ യാഥാർത്ഥ്യം നമ്മെ അത്ഭുതപ്പെടുത്തുന്ന എന്നതത്രെ വാസ്തവം!
ഇതിന്റെ ശാസ്ത്രീയ വശം നമുക്കൊന്ന് പരിശോധിക്കാം. ഭ്രൂണ വികാസത്തിന്റെ ആറാമത്തെ ആഴ്ചയിൽ ഭ്രൂണത്തിൽ സ്ത്രീ പുരുഷ ജനനഗ്രന്ഥികൾ അനന്യമായ നിലയില കാണപ്പെടുന്നു. എന്നാൽ ആറാമത്തെ ആഴ്ചക്ക് ശേഷം തികച്ചും പ്രാധാന്യമർഹിക്കുന്ന ഒരു മാറ്റം സംഭവിക്കുന്നു. സ്ത്രീ പുരുഷ ഹോർമോണുകളുടെ ഉദ്പാദനം ഉത്തേജിപ്പിക്കുന്ന ജീനുകൾ പ്രയോഗക്ഷമ ആകുന്നത് ഈ സമയത്താണ്.
ഭ്രൂണകോശങ്ങളിൽ Y ക്രോമോസോമ്മ് ഉണ്ടെങ്കിൽ Y ക്രോമോസോമിലുള്ള SRY ജീൻ പ്രവര്ത്തനക്ഷമമാകുകയും പുരുഷ ഹോർമോണുകളുടെ ഉദ്പാദനം ഉദ്ദീവിക്കപ്പെടുകയും ചെയ്യുന്നു. ഇനി Y ക്രോമോസോമിൽ SRY ജീൻ ഇല്ലെങ്കിൽ ഇന്നും പൂര്ണമായി മനസ്സിലാവാത്ത ചില വ്യവസ്ഥകളിലൂടെ കുഞ്ഞു പെണ്ണായി മാറുന്നു. ഇത് സംഭവിക്കുന്നത് ആറാം ആഴ്ചയിലെ അവസാന ഘട്ടത്തിലാണ്! അതായത് ഹദീസിൽ പരാമര്ഷിച്ചത് പ്രകാരം 4൦ രാത്രികല്ക്ക് ശേഷം!
എഡി ഏഴാം നൂറ്റാണ്ടിൽ ജീവിച്ച ഒരു മനുഷ്യന്റെ നാവിൽ നിന്ന് എങ്ങനെ ശാസ്ത്രം പോലും ഈയിടക്ക് കണ്ടെത്തിയ ഇന്നും പൂര്ണമായി മനസ്സിലാകാൻ കഴിയാത്ത ഈ കാര്യം വളരെ കൃത്യമായി വന്നു? പ്രവാചക വചനങ്ങളും ആധുനിക ഭ്രൂണശാസ്ത്രവുമായി ഒരു വൈരുധ്യവും പുലർത്തുന്നില്ല എന്ന് മനസ്സിലാകാൻ ഈ പ്രവാചക വചനം തന്നെ ധാരാളമാണ്.