Showing posts with label തൌഹീദ്. Show all posts
Showing posts with label തൌഹീദ്. Show all posts

Wednesday, 4 June 2014

എനിക്ക് വേണ്ടി ഒരു ചെറിയ കാര്യം ചെയ്യാമോ?

പ്രിയപ്പെട്ട സുഹൃത്തേ,

എനിക്ക് വേണ്ടി താങ്കള്‍ ഒരു ചെറിയ കാര്യം ചെയ്യാമോ?
ഇസ്ലാം  മതത്തെ സംബന്ധിച്ച ചില കാര്യങ്ങള്‍  ഒരു  സുഹൃത്ത്‌ എന്ന നിലക്ക് താങ്കളെ  അറിയിക്കുക  എന്നത് എന്റെ ബാധ്യതയാണ്..ഇല്ല  എങ്കില്‍   നാളെ മരണശേഷം  ദൈവസന്നിധിയില്‍,  അടുത്ത സുഹൃത്തായിരുന്നിട്ടു  പോലും  ഞാനെന്തു കൊണ്ട്  ഈ സന്ദേശം താങ്കള്‍ക്ക് അറിയിച്ചു തരിക പോലും ചെയ്തില്ല എന്ന് താങ്കള്‍ പറഞ്ഞാല്‍ എനിക്കന്നു ഉത്തരമില്ലാതായിപ്പോകും!

ഒരു പക്ഷേ ഞാന്‍  എന്റെ വിശ്വാസത്തെ സംബന്ധിച്ച് താങ്കളോട്  നേരിട്ട് സംസാരിച്ചാല്‍ അത് നമുക്കിടയില്‍ ഒരു തരം വൈഷമ്യം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്-അത്തരമൊരു അവസ്ഥ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.. അതിനാലാണ് ഞാന്‍ ഇതെഴുതുന്നത്-ദൈവത്തിങ്കല്‍  നിന്ന് മനുഷ്യര്‍ക്ക്‌ അവതീര്‍ണമായത് എന്ന് ഞാന്‍ വിശ്വസിക്കുന്ന ഖുര്‍ആനിലെ ചില വചനങ്ങളുടെ അര്‍ത്ഥമാണ് ഞാന്‍  ഈ  എഴുത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വായിക്കാന്‍ അല്പ സമയം വിനിയോഗിക്കേണമേ എന്ന് ഞാന്‍ അപേക്ഷിക്കുകയാണ്! ഭാവിയില്‍  ഇത് സംബന്ധമായ ചര്‍ച്ചകള്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ എന്നെ  സമീപിക്കാന്‍ യാതൊരു മടിയും കാണിക്കേണ്ട.ഇനി  ഇല്ല എങ്കിലും ഞാന്‍ താങ്കളോട് കടപ്പെട്ടവനാണ്-കാരണം ഇത് വായിക്കുന്നതിലൂടെ ഒരു സഹജീവി എന്ന നിലയില്‍ താങ്കളോടും അതോടൊപ്പം  നമ്മുടെ സ്രഷ്ടാവിനോടുമുള്ള കടമ നിര്‍വഹിക്കാന്‍ താങ്കള്‍ എന്നെ സഹായിച്ചതിന് നന്ദി പറയുന്നു...

നിങ്ങള്‍ എവിടെ നിന്നാണ് വന്നത്?

  • "മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?"  (76:1)
  • "നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ യാതൊന്നും അറിഞ്ഞ്‌ കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത്‌ കൊണ്ട്‌ വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി." (76:18)
  • "ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട്‌ ആലോചിച്ചു നോക്കുന്നില്ല."  (56:62)

ജീവിതം കേവലം കളിതമാശയോ?

  • "അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?"   (23:115)
  • "നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന്‌ ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത്‌ മഞ്ഞനിറം പൂണ്ടതായി നിനക്ക്‌ കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത്‌ ( ദുര്‍വൃത്തര്‍ക്ക്‌ ) കഠിനമായ ശിക്ഷയും ( സദ്‌വൃത്തര്‍ക്ക്‌ ) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല."  (57:20)
  • "ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?  നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍."   (82:6-8)

നിങ്ങള്‍ ചുറ്റുപാടും നോക്കിയിട്ടുണ്ടോ?

  • "തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌."  (3:190)
  • "അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്‌? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല."  (52:35,36)
  • "എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ്‌ നടക്കുന്നവരുണ്ട്‌. രണ്ട്‌ കാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു." (24:45)
  • "നിങ്ങള്‍ക്ക്‌ കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവന്‍ അതില്‍ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്ത്‌ നിന്ന്‌ നാം വെള്ളം ചൊരിയുകയും, എന്നിട്ട്‌ വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു."  (31:10)
  • "നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌."  (30:21)

  • "ദൃഢവിശ്വാസമുള്ളവര്‍ക്ക്‌ ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.നിങ്ങളില്‍ തന്നെയും ( പല ദൃഷ്ടാന്തങ്ങളുണ്ട്‌. )എന്നിട്ട്‌ നിങ്ങള്‍ കണ്ടറിയുന്നില്ലെ?"  (51:20-21)

നിങ്ങള്‍ ആ സ്രഷ്ടാവിനെ സംബന്ധിച്ച് ചിന്തിക്കുന്നുണ്ടോ?

  • "പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.അവന്ന്‌ തുല്യനായി ആരും ഇല്ലതാനും" (112:1-4)
  • "തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക."  (20:14)
  • "എന്‍റെ ഉല്‍ബോധനത്തെ വിട്ട്‌ വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന്‌ ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക." (20:124)
  • "അതായത്‌ വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട്‌ മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌."  (13:28)
  • "ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട്‌ നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട്‌ നന്ദികേട്‌ കാണിക്കരുത്‌."   (2:152)

അവന്‍ നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചു തന്നില്ലേ?

  • "അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട്‌ സത്യവുമായി നിനക്ക്‌(മുഹമ്മദ്‌ നബിക്ക്‌) അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു." (3:3)
  • "നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ട്‌ ജീവിക്കുന്നവരുമാകുന്നു"   (2:136)
  • "(നബിയേ, ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ."  (18:110)

തടുക്കാനാകാത്ത വിരാമം!

  • "നിങ്ങള്‍ക്ക്‌ എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങള്‍ മഹാസൌധങ്ങള്‍ ഉണ്ടാക്കുകയുമാണോ?"   (26:129)
  • "പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത്‌ വരേക്കും." (102:1-2)
  • "ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും."  (21:35)

ലക്‌ഷ്യം തേടി.....

  • "തീര്‍ച്ചയായും അവന്‍ തന്നെയാണ്‌ ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച്‌ ഉണ്ടാക്കുന്നതും.അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനുമാണ്"(85:13-14)
  • "ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക്‌ നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക്‌ നല്‍കുകയും ചെയ്യും." (16:97)
  • "ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല"   (3:185)
എന്റെ ബാധ്യത നിര്‍വഹിക്കാന്‍ സഹായിച്ചതിനുള്ള നന്ദി അറിയിച്ചു കൊള്ളട്ടെ!


    Monday, 24 March 2014

    "കാര്യമൊക്കെ ശരി തന്നെ! എന്നാലും......."


    പല കാര്യങ്ങളോടും പലപ്പോഴും നമുക്കുള്ള പ്രതികരണമാണ് മുകളില്‍ കൊടുത്തത്‌. പ്രത്യേകിച്ച് മതപരമായ കാര്യങ്ങളില്‍.  പ്രാവര്‍ത്തികമാക്കുന്നതില്‍ നിന്ന് നമ്മുടെ ഇച്ഛകള്‍ നമ്മെ തടയുന്ന, നമ്മുടെ മനസ്സിന് ഒരു പക്ഷെ പൂര്‍ണമായും സമ്മതിച്ചു തരാനാകാത്ത കാര്യങ്ങളില്‍ നമ്മുടെ നിലപാടുകളെ നാം ന്യായീകരിക്കാന്‍ തുടങ്ങുന്നത് ഇത്തരമൊരു തടസ്സവാദം ഉന്നയിച്ചാണ്!

    "ഞെരിയാണിക്ക് താഴെ പുരുഷന്മാര്‍ വസ്ത്രം താഴ്ത്തരുത് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്"- "ഹദീസോക്കെ ഉണ്ട് എന്നത് ശരി തന്നെ, പക്ഷെ അത് അഹങ്കാരത്തോടെ അങ്ങനെ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ്! അല്ലാഹു വസ്ത്രത്തിലെക്കല്ലല്ലോ, നമ്മുടെ മനസ്സിലെക്കല്ലേ നോക്കുക?"

    "ലഹരിയുണ്ടാക്കുന്നതിനാല്‍ സിഗരറ്റ്‌ ഹറാം ആണ്"-
    "സിഗരറ്റ്‌ ഹറാം ആണ് എന്ന് പറഞ്ഞ ആയത്തോ ഹദീസോ കാണിച്ചു തരാമോ? മദ്യം ഹറാം ആണ് എന്നല്ലേ ഖുര്‍ആനില്‍ വന്നിട്ടുള്ളൂ?"
    "സ്ത്രീകള്‍ തല മറക്കണം!" -
    "ശരിയാകും, പക്ഷെ അത് ആ കാലത്ത് മരുഭൂമിയില്‍ മണല്‍ കാറ്റടിച്ചു മനലോക്കെ മുടിയില്‍ കയറാതിരിക്കാന്‍ ഉണ്ടാക്കിയ പ്രായോഗിക നിയമമാകാന്‍ അല്ലെ സാധ്യത? അല്ലെങ്കിലും ഈ കാലത്ത് ഇത്തരം പിന്തിരിപ്പന്‍ വാദങ്ങള്‍ ഒക്കെ വേണോ?"

    ഇങ്ങനെയൊക്കെയാണ് നമ്മുടെ കാര്യം! പ്രവാചകനായിരുന്നു ഇബ്രാഹീം(അ)നെ സംബന്ധിച്ച് വന്ന ഖുര്‍ആനിലെ ഒരു വചനം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ!
    إِذْ قَالَ لَهُ رَبُّهُ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ الْعَالَمِينَ ﴿١٣١
    "നീ കീഴ്പെടുക എന്ന്‌ അദ്ദേഹത്തിന്‍റെരക്ഷിതാവ്‌ അദ്ദേഹത്തോട്‌ പറഞ്ഞപ്പോള്‍ സര്‍വ്വലോകരക്ഷിതാവിന്ന്‌ ഞാനിതാ കീഴ്പെട്ടിരിക്കുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു."(2:131)

    അതെ,തന്റെ നാഥന്‍ കീഴ്പെടുക-അഥവാ മുസ്ലിമാകുക എന്ന് പറഞ്ഞപ്പോള്‍ ഇബ്രാഹീമിന്റെ മറുപടി-യാതൊരു ന്യായവാദങ്ങളുമില്ലാതെ ഞാനിതാ നിരുപാധികമായി കീഴ്പെടുന്നു!

    നമ്മളും പറയുന്നു-നാം മുസ്ലിങ്ങളാണ് എന്ന്,ഞങ്ങളിതാ കീഴ്പെടുന്നു എന്ന്!എന്നാല്‍ എവിടെയാണ് നാമും ഇബ്രാഹീം(അ)യും തമ്മിലുള്ള വ്യത്യാസം?

    "ഇബ്രഹീമേ, നിന്റെ കുടുംബത്തെ വിജനമായ മരുഭൂമിയില്‍ ഉപേക്ഷിക്കുക" എന്ന് അല്ലാഹു കല്പിച്ചപ്പോള്‍ "ഏയ്‌ , ഭാര്യയേയും പറക്കുമുറ്റാത്ത കുഞ്ഞിനേയും സഹായത്തിനാരുമില്ലാത്ത,കുടിക്കാന്‍ വെള്ളമില്ലാത്ത മരുഭൂമിയില്‍ ഉപേക്ഷിക്കുകയോ? വേറെ എന്ത് വേണമെങ്കിലും അനുസരിക്കാം, ഇത് പറ്റില്ല!" എന്ന് പറഞ്ഞില്ല എന്നതാണ് ഇബ്രാഹീം(അ)നെ നമ്മളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്!

    "ഇബ്രാഹീമേ, നിന്റെ കുഞ്ഞു മകനെ ബലിയറുക്കുക"എന്ന് നാഥന്‍ കല്പിച്ചപ്പോള്‍ "പടച്ചവനെ, ആറ്റുനോറ്റുണ്ടായ കുഞ്ഞു മകനെ കൊന്നു കളയാനോ?പകരം വേറെ എന്ത് വേണമെങ്കിലും ചെയ്യാം!" എന്ന് ഇബ്രാഹീം പറഞ്ഞില്ല എന്നതാണ് അദ്ദേഹത്തെ നമ്മളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്, അദ്ദേഹത്തെ "ഖലീലുല്ലാഹ്" ആക്കുന്നത്!

    നമ്മോട് നമ്മുടെ കുടുംബങ്ങളെ ഉപേക്ഷിക്കാന്‍ അല്ലാഹു ആവശ്യപ്പെട്ടിട്ടില്ല! നമ്മുടെ മക്കളെ ബലി നല്‍കാന്‍ പറഞ്ഞിട്ടില്ല,നമുക്ക്‌ മുന്‍പില്‍ നംറൂദുമാര്‍ തീര്‍ത്ത പ്രതിബന്ധങ്ങലില്ല,തീക്കുണ്ടങ്ങളില്ല!നമ്മോട് ആവശ്യപ്പെട്ടത്‌ പൂര്‍ണമായും കീഴോതുങ്ങാന്‍ മാത്രമാകുന്നു!അവിടെയും നാം ന്യായ വാദങ്ങള്‍ തീര്‍ക്കുന്നോ?



    وَمَن يَرْغَبُ عَن مِّلَّةِ إِبْرَاهِيمَ إِلَّا مَن سَفِهَ نَفْسَهُ ۚ وَلَقَدِ اصْطَفَيْنَاهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ    لَمِنَ الصَّالِحِينَ
    "സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ്‌ ഇബ്രാഹീമിന്‍റെമാര്‍ഗത്തോട്‌ വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത്‌ അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും." (2:130)

    Wednesday, 13 November 2013

    മൂസാ നബി(അ): വിമോചനവും വിപ്ലവവും തൌഹീദി പ്രബോധനതിലൂടെ...

                    മുഹര്‍റം കടന്നു വരുന്നത് മൂസയുടെ ഗന്ധവും കൊണ്ടാണ്-അതെ അല്ലാഹുവുമായി ഭൂമിയില്‍ വെച്ച് സംസാരിച്ച മൂസാ നബി(അ)! എന്നാല്‍ മൂസാ നബി(അ)യുടെ ചരിത്രം നാം മനസ്സിലാക്കേണ്ട പോലെ മനസ്സിലാക്കിയിട്ടുണ്ടോ എന്നത് സംശയമാണ്! സോഷ്യല്‍ മീടിയകളിലെ "മുഹര്‍റം സ്പെഷ്യല്‍ " പോസ്റ്റുകള്‍ അതാണ്‌ പലപ്പോഴും സൂചിപ്പിക്കുന്നത്,അവിടെ മൂസാ(അ) കേവലം ഒരു രാഷ്ട്രീയക്കാരനും ഭരണകൂടത്തിനെതിരെ വിപ്ലവം നയിച്ചവനുമാകുന്നു -എന്നാല്‍ എങ്ങനെയാണ് മൂസാ(അ) ഒരു വിമോചകനും വിപ്ലവകാരിയുമാകുന്നത്? ഫറോവയുടെ ഭരണം അട്ടിമറിച്ച, അത് തന്റെ ദൌത്യമായി കണ്ട വീരനായകനാണോ മൂസ? അല്ല, മൂസ നബി(അ) അതിലുമപ്പുറം മറ്റെന്തൊക്കെയോ ആണ്!ഈ വിഷയകമായി ഖുര്‍ആന്‍ എന്ത് പറയുന്നു? എങ്ങനെയായിരുന്നു മൂസാ(അ) ന്റെ വിമോചനം?

    മൂസ(അ) വളരുന്നത് ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ ! അതെ, ദിവ്യത്വ വാദിയായ, വലിയ ത്വാഗൂതായ ഫിര്‍ഔന്‍! അവിടെ അധര്‍മവും കുഫ്രും അരങ്ങു വാഴുന്നു-അവ കണ്ടു കൊണ്ടാണ് മൂസ വളരുന്നത്. അടിമത്തം, അടിച്ചമര്‍ത്തല്‍, ആണ്‍കുട്ടികളെ കൊന്നൊടുക്കല്‍ തുടങ്ങി സ്വന്തം സമുദായമായ ഇസ്രായീല്യര്‍ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും മൂസ(അ) നേരില്‍ കാണുകയാണ്.അല്ലാഹു പറയുന്നു, "തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട്‌ അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്‌. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു." (സൂറത്തുല്‍ ഖസസ് :4)

    സ്വയം ദിവ്യത്വം വാദിച്ച ഫിര്‍ഔന്‍.ഫിര്‍ഔനിന്റെ ജനതയാകട്ടെ ശിര്‍ക്കിന്റെയും ബിംബ പൂജയുടെയും ആളുകളും! എവിടെ നിന്നാണ് മൂസ(അ) തന്റെ പ്രബോധനം ആരംഭിച്ചത്‌? ശിര്‍ക്കിന്റെ കുത്തൊഴുക്കില്‍ പെട്ട സമൂഹത്തിന്റെ വിശ്വാസം വിമലീകരിക്കാന്‍ ശ്രമിച്ചു കൊണ്ടോ അതോ ദിവ്യത്വ വാദിയായ ഫിര്‍ഔന്‍ നേതൃത്വം വഹിക്കുന്ന ത്വാഗൂതികളുടെ കയ്യില്‍ നിന്ന് അധികാരം പിടിച്ചെടുത്തു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടോ?അതോ ഇസ്രായീല്യരുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി ഭരണകൂടത്തിനെതിരെ പോരാട്ടങ്ങളും വിപ്ലവങ്ങളും നയിച്ച്‌ കൊണ്ടോ?

    പൂര്‍വികരായ പ്രവാചകന്മാര്‍ ഏതൊരു മാര്‍ഗമാണോ സ്വീകരിച്ചത്‌, അതെ മാര്‍ഗം തന്നെയാകുന്നു മൂസാ(അ)യും സ്വീകരിച്ച മാര്‍ഗം.അല്ലാഹു മൂസാ നബി(അ)യുമായി നടത്തിയ സംഭാഷണത്തിലൂടെ എന്തായിരുന്നു മൂസാ(അ)ന്റെ ലക്‌ഷ്യം എന്ന് സുവ്യക്തമാകുന്നു,"മൂസായുടെ വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ?അതായത്‌ അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട്‌ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന്‌ കത്തിച്ചെടുത്തുകൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത്‌ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും.അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോള്‍ ( ഇപ്രകാരം ) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ.തീര്‍ച്ചയായും ഞാനാണ്‌ നിന്‍റെ രക്ഷിതാവ്‌. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ച്‌ വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു.ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെടുന്നത്‌ നീ ശ്രദ്ധിച്ച്‌ കേട്ടുകൊള്ളുക.തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത്‌ ഗോപ്യമാക്കി വെച്ചേക്കാം.ആകയാല്‍ അതില്‍ ( അന്ത്യസമയത്തില്‍ ) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ ( വിശ്വസിക്കുന്നതില്‍ ) നിന്ന്‌ നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്‌." (ത്വാഹാ 9-15 )

    ഇതാ പ്രവാചകത്വതിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അല്ലാഹുവിനെ മാത്രമേ ആരാധിക്കുവാന്‍ പാടുള്ളൂ എന്ന തൌഹീദിന്റെ ലളിതവും എന്നാല്‍ സുശക്തവുമായ സന്ദേശം മൂസാ(അ) ഏറ്റെടുക്കുകയാണ്! മാത്രമല്ല, എവിടെ നിന്ന് പ്രബോധനം തുടങ്ങണമെന്നും എന്ത് പറയണമെന്നും അല്ലാഹു മൂസാ (അ)നു നിര്‍ദേശം നല്‍കുന്നു,"നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു.എന്നിട്ട്‌ ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ നിനക്ക്‌ ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട്‌ നീ ഭയപ്പെടാനും ( തയ്യാറുണ്ടോ?"  (നാസിആത്ത്‌ 17-19).

    തന്റെ സഹോദരന്‍ ഹാരൂനുമായി മൂസാ(അ) ഫിര്‍ഔനിന്റെ രാജധാനിയില്‍ പ്രവേശിക്കുകയാണ്! അവര്‍ ആ അതിക്രമികാരിയായെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയാണ്!അതെ, പരിശുദ്ധി പ്രാപിക്കണം,അല്ലാഹുവേ ഭയക്കണം,ആരാധനകള്‍ അവനു മാത്രമാക്കണം! ശാന്തവും, യുക്തിഭദ്രവുമായ പ്രബോധനം! എന്നാല്‍ ഫിര്‍ഔനോ? "അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.അങ്ങനെ അവന്‍ ( തന്‍റെ ആള്‍ക്കാരെ ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന്‌ അവന്‍ പറഞ്ഞു.അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി."(നാസിആത്ത്‌ 21-25)

    ഫിര്‍ഔനിലേക്ക് മാത്രമല്ല, ആ ജനതയില്‍ മുഴുവന്‍ തൌഹീദിന്റെ സന്ദേശം മൂസാ(അ) പ്രബോധനം ചെയ്തു! പ്രമാണിമാര്‍ പരിഭ്രാന്തരായി! അവര്‍ പരാതിയുമായി അക്രമിയായ ഫിര്‍ഔനിന്റെ അരികിലെത്തി.എന്തായിരുന്നു അവരെ ഭയപ്പെടുത്തിയത്?"ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും, താങ്കളേയും താങ്കളുടെ ദൈവങ്ങളേയും വിട്ടുകളയുവാനും താങ്കള്‍ മൂസായെയും അവന്‍റെ ആള്‍ക്കാരെയും ( അനുവദിച്ച്‌ ) വിടുകയാണോ? അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: നാം അവരുടെ ( ഇസ്രായീല്യരുടെ ) ആണ്‍മക്കളെ കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്‌. തീര്‍ച്ചയായും നാം അവരുടെ മേല്‍ സര്‍വ്വാധിപത്യമുള്ളവരായിരിക്കും." (അഅ്റാഫ് 127)

    അതെ,എന്തായിരുന്നു അവരെ ഭയപ്പെടുത്തിയത്? എന്തായിരുന്നു അവരുടെ കണ്ണില്‍ മൂസാ(അ) ചെയ്ത കുറ്റം?തങ്ങളുടെ ദൈവങ്ങളെ വിട്ടു കളയാന്‍ പറഞ്ഞത്‌! ഫിര്‍ഔനിനെയും അയാളുടെ ദൈവങ്ങളെയും ഇതാ ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ തന്നെ വളര്‍ന്ന മൂസ തള്ളിക്കളഞ്ഞിരിക്കുന്നു!ശിര്‍ക്കിനെതിരെയുള്ള പടകാഹളം മൂസ(അ) മുഴക്കുന്നു! എന്നാല്‍ ഫിര്‍ഔന്‍ കൂടുതല്‍ അക്രമങ്ങളിലേക്ക് തിരിയുന്നു! അതിമൃഗീയവും ക്രൂരവുമായ പീഡന നടപടികള്‍ അതാ ഫിര്‍ഔന്‍ തുടരുകയാണ്! എന്തായിരുന്നു ഈ മര്‍ദ്ദന മുറകളോടു മൂസ(അ)ന്റെ നിലപാട്?വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശം! മാന്യമായ ക്ഷമ!സര്‍വ ശക്തനായ നാഥനോട് പ്രാര്‍ത്ഥന!പിന്നെ, ഈ സ്ഥിരതയ്ക്കും ക്ഷമയ്ക്കും കിട്ടാന്‍ പോകുന്നു ഉത്തമമായ പ്രതിഫലതിനും അന്തിമ വിജയതിനുമായുള്ള കാത്തിരിപ്പ്‌. നാം പലപ്പോഴും പല സന്ദര്‍ഭങ്ങളിലും മറക്കുന്ന ആ നിലാപാട് ഖുര്‍ആന്‍ വ്യക്തമാക്കുന്നു, "മൂസാ തന്‍റെ ജനങ്ങളോട്‌ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട്‌ സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്‍റെതാകുന്നു. അവന്‍റെ ദാസന്‍മാരില്‍ നിന്ന്‌ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ അത്‌ അവകാശപ്പെടുത്തികൊടുക്കുന്നു. പര്യവസാനം ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക്‌ അനുകൂലമായിരിക്കും.അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളുടെ അടുത്ത്‌ ( ദൂതനായി ) വരുന്നതിന്‍റെ മുമ്പും, താങ്കള്‍ ഞങ്ങളുടെ അടുത്ത്‌ വന്നതിന്‌ ശേഷവും ഞങ്ങള്‍ മര്‍ദ്ദിക്കപ്പെട്ടിരിക്കുകയാണ്‌. അദ്ദേഹം ( മൂസാ ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും, ഭൂമിയില്‍ നിങ്ങളെ അവന്‍ അനന്തരാവകാശികളാക്കുകയും ചെയ്തേക്കാം. എന്നിട്ട്‌ നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്‌ അവന്‍ നോക്കുന്നതാണ്‌."(അഅ്റാഫ് 128,129)

    തന്റെ സമുദായത്തോട് ആയുധങ്ങലെടുത്ത് ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം നയിക്കാനല്ല മൂസാ(അ) ആവശ്യപ്പെട്ടത്‌, മറിച്ചു അനുഭവിക്കുന്ന മര്‍ദ്ദനങ്ങള്‍ക്ക് മുന്‍പിലും ക്ഷമ പാലിക്കാനാണ്!ആ ക്ഷമക്കുള്ള, അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലത്തിന്റെ ഒരു പങ്ക് അവര്‍ക്ക്‌ ദുനിയാവില്‍ നിന്ന് തന്നെ ലഭിക്കുന്നു!"ഫിര്‍ഔന്‍റെ ആള്‍ക്കാരെ ( വരള്‍ച്ചയുടെ ) കൊല്ലങ്ങളും, വിളകളുടെ കമ്മിയും കൊണ്ട്‌ നാം പിടികൂടുകയുണ്ടായി; അവര്‍ ചിന്തിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി.എന്നാല്‍ അവര്‍ക്കൊരു നന്‍മ വന്നാല്‍ അവര്‍ പറയുമായിരുന്നു: നമുക്ക്‌ അര്‍ഹതയുള്ളത്‌ തന്നെയാണിത്‌. ഇനി അവര്‍ക്ക്‌ വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ അത്‌ മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ്‌ എന്നാണവര്‍ പറഞ്ഞിരുന്നത്‌. അല്ല, അവരുടെ ശകുനം അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.അവര്‍ പറഞ്ഞു: ഞങ്ങളെ മായാജാലത്തില്‍ പെടുത്താന്‍ വേണ്ടി ഏതൊരു ദൃഷ്ടാന്തവുമായി നീ ഞങ്ങളുടെ അടുത്ത്‌ വന്നാലും ഞങ്ങള്‍ നിന്നെ വിശ്വസിക്കാന്‍ പോകുന്നില്ല.വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു."   (അഅ്റാഫ്  130-133)

    അതെ, അവരുടെ ക്ഷമയ്ക്ക് അല്ലാഹു വാഗ്ദാനം ചെയ്ത അന്തിമ വിജയത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു! എന്നാല്‍ ഫിര്‍ഔനും കൂട്ടരും വിശ്വാസത്തോട് ഇനിയും പുറന്തിരിഞ്ഞു നില്‍ക്കുന്നു,മര്‍ദ്ദനമുറകള്‍ ശക്തിപ്പെടുന്നു-ഇനി മൂസ(അ)ന്റെ ലക്‌ഷ്യം ഇസ്രായീല്‍ സമുദായത്തിന്റെ സ്വാതന്ത്ര്യമാണ്-പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അല്ലാഹുവിന്റ്റ്‌ കല്പന പ്രകാരമുള്ള ഹിജ്റ!"അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌.അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്‌, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത്‌ കളയുകയും ചെയ്തു."(അഅ്റാഫ്  136-137).  അതെ ക്ഷമ പാലിച്ചത് മൂലം അവര്‍ക്ക് നല്‍കപ്പെട്ട വിജയമത്രെ അത്!

    മൂസാ(അ)ന്റെ ജീവിതം നല്‍കുന്ന സന്ദേശം അത്യുന്നതമായ പ്രബോധനത്തിന്റെ സന്ദേശമാണ്-ആ പ്രബോധനം എവിടെ നിന്ന് തുടങ്ങണമെന്നും എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നുമുള്ള മാര്‍ഗ നിര്‍ദേശമാണ്! ആ പ്രബോധനത്തില്‍ തൌഹീദിന്റെ പ്രകാശവും യുക്തിഭദ്രതയുമുണ്ട്, പ്രബോധിത സമൂഹത്തിന്റെ വിശ്വാസ വിശുദ്ധീകരനത്തിനും സന്മാര്‍ഗത്തിനുമായുള്ള അതീവ താല്പര്യവുമുണ്ട്,വിഷമഘട്ടങ്ങളില്‍ പതറാതെ ക്ഷമ പാലിച്ചതിനുള്ള മഹാത്തായ ഉദാഹരണമുണ്ട്, അതിലെല്ലാമുപരി ആദര്‍ശത്തില്‍ ക്ഷമയോടെ ഉറച്ചു നിന്നാല്‍ വിശ്വാസികളുടെ വിജയവും അക്രമികളുടെ പരാജയവും സംഭവിക്കുക തന്നെ ചെയ്യുമെന്ന ഗുണപാടവുമുണ്ട്!

    തൌഹീദില്‍ ഉറച്ചു നില്‍ക്കൂ...തൌഹീദ് പ്രബോധനം ചെയ്യൂ..വിജയം നമ്മെ തേടി വരിക തന്നെ ചെയ്യൂ..മഹാന്മാരായ, പ്രമുഖരായ സ്വഹാബിമാരെ കൊണ്ട് പോലും നബി(സ) പ്രതിജ്ഞ വാങ്ങിയത്‌ തൌഹീദിന്റെ കാര്യത്തിലാണ് എന്നത് ഇക്കാര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതല്ലേ?എന്നാല്‍ ആ തൌഹീദി പ്രബോധനത്തിന് ഇന്ന് മുസ്ലിം ഉമ്മത്ത്‌ എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട്?

    അതെ, മൂസ(അ) യുടെ ജീവിതത്തില്‍ നമുക്ക്‌ ഒരു പാട് പാഠങ്ങളുണ്ട്-എന്നാല്‍ അത് ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തിയ ഒരു സായുധ വിപ്ലവകാരിയുടെതല്ല, മറിച്ച് ഏതു വലിയവന്റെയും മുഖത്ത് നോക്കി ചങ്കൂറ്റത്തോടെ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുന്ന ധീരനായ പ്രബോധകന്റെതാണ്! അതെ, മൂസാ(അ) തന്റെ ജനതയെ അടിമത്തത്തില്‍ നിന്നും പീടനനഗളില്‍ നിന്നും മോചിപ്പിച്ചു-എന്നാല്‍ എല്ലാത്തിനും അടിത്തറയായി വര്‍ത്തിച്ചത് വിശ്വാസത്തിന്റെ ആഴവും ക്ഷമയും ഏകനായ നാഥനിലേക്കുള്ള പ്രബോധനവുമായിരുന്നു എന്ന വസ്തുത നാം മറക്കാതിരിക്കുക! അതാകുന്നു മുഹര്‍റം നല്‍കുന്ന സന്ദേശം!



    (റഫരെന്‍സ്: പ്രവാചകന്മാരുടെ പ്രബോധനം- ഷെയ്ഖ്‌ റബീ ബ്നു ഹാദി ഉമൈര്‍ )