Wednesday, 17 June 2015

"നോമ്പ് എനിക്കുള്ളതാണ്!"

"നോമ്പ് എനിക്കുള്ളതാണ്!"

നാം ഏറെ കേള്‍ക്കാറുള്ള ഒരു ഹദീസാണ് താഴെ നല്‍കിയിരിക്കുന്നത്:
നബി(സ) പറഞ്ഞു:"അല്ലാഹു പറയുന്നു,"ആദമിന്റെ മകന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അവനുള്ളതാണ്-നോമ്പ് ഒഴികെ. അതെനിക്കുള്ളതാണ്-നാമാണ് അതിനു പ്രതിഫലം നല്‍കുന്നത്!"(ബുഖാരി, മുസ്‌ലിം)

എന്നാല്‍ എല്ലാ പ്രവര്‍ത്തനങ്ങളും നാം അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയല്ലേ ചെയ്യുന്നത്? നമ്മുടെ എല്ലാ അമലുകള്‍ക്കും പ്രതിഫലം നല്‍കുന്നത് അല്ലാഹു അല്ലേ? പിന്നെന്താണ് ഈ ഹദീസില്‍ നോമ്പിനെ കുറിച്ച് മാത്രം എടുത്തു പറഞ്ഞത്‌? ഇക്കാര്യങ്ങള്‍ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത് നമുക്ക്‌ കാണാന്‍ കഴിയും.

അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മഹത്വമേറിയ പ്രവര്‍ത്തനമാണ് നോമ്പ്. ഒരടിമയുടെ നോമ്പ് അല്ലാഹു അത്യധികം ഇഷ്ടപ്പെടുന്നു എന്ന് മാത്രമല്ല, ഒരു വിശ്വാസിയുടെ ആത്മാര്‍ഥതയുടെ പ്രതീകമാണ് നോമ്പ്- കാരണം വ്രതം അവനും തന്റെ രക്ഷിതാവും മാത്രമറിയുന്ന ഒരു രഹസ്യമാകുന്നു. ഒരു നോമ്പുകാരന് ഒരു പക്ഷെ മറ്റാരും അറിയാതെ ഭക്ഷിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാം- എന്നാല്‍ ആര് തന്നെ കണ്ടില്ലെങ്കിലും എല്ലാം അറിയുന്ന തന്റെ നാഥന്‍ തന്നെ കാണുന്നുണ്ട് എന്ന ബോധ്യത്താല്‍ അവനതു ചെയ്യുന്നില്ല. അതിനാല്‍ തന്നെ ഈ ആത്മാര്‍ഥതയെ അല്ലാഹു അംഗീകരിക്കുകയും മറ്റു ആരാധന കര്‍മങ്ങളില്‍ നിന്ന് നോമ്പിന് പ്രത്യേകത കല്പിക്കുകയും "നോമ്പ് എനിക്കുള്ളതാണ്" എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
ഈ പ്രത്യേകത അന്ത്യ ദിനത്തില്‍ വ്യക്തമാക്കപ്പെടും എന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. സ്വഫവാന്‍ ബിന്‍ ഉനൈന പറഞ്ഞതായി കാണാം,"പുനരുഥാന നാളില്‍ അല്ലാഹു തന്റെ അടിമയെ വിചാരണ ചെയ്യുകയും നോമ്പ് ഒഴികെ മറ്റെല്ലാ കര്‍മങ്ങളുടെ മേലും വിഹി കല്പിക്കുകയും ചെയ്യും. നോമ്പ് മാത്രം ബാക്കി ആയിരിക്കെ, അവന്റെ വ്രതത്തിന്റെ മഹാത്വത്താല്‍ അല്ലാഹു അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും"

ഇനി, എന്ത് കൊണ്ടാണ് "നാമാണ് അതിനു പ്രതിഫലം നല്‍കുന്നത്" എന്ന് അല്ലാഹു പറഞ്ഞത്‌, എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാഹു തന്നെയാണ് അര്‍ഹമായ പ്രതിഫലം നല്‍കുന്നത് എന്നിരിക്കെ? മറ്റെല്ലാ അമലുകള്‍ക്കും എത്രയാണ് പ്രതിഫലം എന്ന് വ്യക്തമാക്കപ്പെട്ടത്‌ നമുക്ക്‌ കാണാന്‍ കഴിയും. അല്ലാഹു സത്കര്‍മങ്ങള്‍ക്ക് പത്തിരട്ടി മുതല്‍ എഴുനൂറു ഇരട്ടി വരെ പ്രതിഫലം നല്‍കുന്നു. എന്നാല്‍ നോമ്പിന് ഇങ്ങനെ ഒരു കണക്ക്‌ വെച്ചിട്ടില്ല! അല്ലാഹു നോമ്പിന്റെ പ്രതിഫലത്തെ ഒരു നിശ്ചിത അളവുമായി ബന്ധപ്പെടുത്താതെ താനുമായി ബന്ധപ്പെടുത്തി എന്നത് നോമ്പിന്റെ മഹത്വത്തിന്റെ മറ്റൊരു തെളിവാണ്.നോമ്പ് എന്നാല്‍ ക്ഷമ പാലിക്കലാകുന്നു- അല്ലാഹുവിനെ അനുസരിക്കുന്നതില്‍, നിഷിദ്ധ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്കുന്നതില്‍, അല്ലാഹുവിന്റെ വിധിയില്‍, ദാഹത്തില്‍, വിശപ്പില്‍. ക്ഷമാശീലര്‍ക്കാകട്ടെ കണക്കില്ലാത്ത  പ്രതിഫലമാകുന്നു അല്ലാഹു വാഗ്ദാനം ചെയ്തത്!അല്ലാഹു ഖുര്‍ആനില്‍ പറയുന്നു,"ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌."(39:10)

അവലംബം: മജാലിസു ശഹ്റു റമദാന്‍ : ശൈഖ് ഇബ്ന്‍ ഉസൈമീന്‍



Sunday, 5 April 2015

ദൈവവും ഡിങ്കനും!

"ദൈവമുണ്ട് എന്ന് വിശ്വസിക്കാമെങ്കില്‍ കാക്രീ കൂക്രീ യിലും പൂതാങ്കീരിയിലും വിശ്വസിക്കാം, ഡിങ്കനിലും വിശ്വസിക്കാം"

ദൈവ വിശ്വാസത്തെ കളിയാക്കി നിരീശ്വരവാദികള്‍ ഉന്നയിക്കുന്ന പ്രധാന വാദങ്ങളിലൊന്നാണ് ഇത്...ഈയിടെ കേരളത്തിലെ  പ്രധാന യുക്തന്മാരില്‍ ഒരാളായ രവിചന്ദ്രന്‍ മാഷും ഈ വാദം ഉന്നയിച്ചു കണ്ടു..

ദൈവവിശ്വാസം  എന്നത് സ്വതസിദ്ധമായ അല്ലെങ്കില്‍ സ്വയംപ്രത്യക്ഷമായ (axiomatic/self evident) ഒന്നാണെങ്കില്‍ എന്ത് കൊണ്ട് ഡിങ്കനില്‍ ഉള്ള വിശ്വാസവും അങ്ങനെയായിക്കൂടാ? 

കാരണം 1:
ഡിങ്കനില്‍ ഉള്ള വിശ്വാസം പ്രകൃതിപരമായ പ്രവണതയില്‍ പെട്ടതല്ല. അവ ഒരു പ്രത്യേക സംസ്കാരം/അല്ലെങ്കില്‍ ഭാഷയാല്‍ പരിമിതപ്പെട്ടതാണ്.ബാലമംഗളമില്ലാത്ത ഇറ്റാലിയന്‍ ഭാഷയില്‍ ഡിങ്കന്‍ ഇല്ല.. എന്നാല്‍ ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ  ദൈവം എന്നാ അടിസ്ഥാന  സങ്കല്പം ഭാഷക്കും ദേശത്തിനും സംസ്കാരത്തിനും അതീതമാണ്!

കാരണം 2:
ദൈവ വിശ്വാസം നൈസര്‍ഗികമാണ്, അതിനു വിവരത്തിന്റെ കൈമാറ്റം ആവശ്യമില്ല..എന്നാല്‍ കാക്രീ കൂക്രിയെ കുറിച്ച് ഒരാള്‍ അറിയണമെങ്കില്‍ ഏതെങ്കിലും മാധ്യമത്തിലൂടെ information കൈമാറ്റം ചെയ്താലേ സാധ്യമാകൂ..അതിനാലാണ് ഒരു നിരീശ്വരവാദിയുടെ മക്കളെ പിടിച്ചു ഒറ്റപ്പെട്ട ഒരു ദ്വീപില്‍ കൊണ്ട് പോയിട്ടാല്‍ ഈ ദ്വീപിനു ഒരു സ്രഷ്ടാവ് ഉണ്ട് എന്ന വിശ്വാസം അവരില്‍ രൂപപ്പെടും എന്ന്  സാമൂഹ്യ ശാസ്ത്രജ്ഞരും നരവംശശാസ്ത്രജ്ഞരും പറയുന്നത് (ref: http://news.bbc.co.uk/today/hi/today/newsid_7745000/7745514.stm)


അതിനാല്‍ തന്നെ ദൈവ വിശ്വാസത്തെ ഡിങ്കന്‍ , പൂതാങ്കീരി എന്നിവയുമൊക്കെയായി താരതമ്യം ചെയ്യുന്നത് മഹാ വിഡ്ഢിത്തമാണ്!

കൂട്ടി വായിക്കേണ്ടത്: ദൈവ വിശ്വാസം എന്നത് കൊണ്ടുദ്ദേശിച്ചത് കുട്ടിചാത്തനിലും ബാബ-ബീവിമാരിലുമുള്ള വിശ്വാസമല്ല, മറിച്ച് പ്രപഞ്ചത്തിന്റെ സംവിധായകനിലുള്ള വിശ്വാസമാണ്!

Sunday, 15 March 2015

അല്ലാഹു:മുസ്ലിങ്ങളുടെ മാത്രം ദൈവമോ?

"അല്ലാഹു" എന്ന പദത്താല്‍ അര്‍ത്ഥമാക്കപ്പെടുന്നതെന്ത്? മുസ്ലിങ്ങളുടെ മാത്രം ആരാധനാ മൂര്‍ത്തിയാണോ അല്ലാഹു? അതോ അറബികളുടെ മാത്രം ദൈവമോ?
നിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്തുക..ഈ രണ്ട് മിനിട്ടു സമയം കൊണ്ട്!

Saturday, 7 March 2015

മുസ്ലിം സൈന്യത്തെ വരവേറ്റ ക്രൈസ്തവ ജനത!

എഡി ഏഴാം നൂറ്റാണ്ട്..

സിറിയയില്‍ ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ തന്നെ ഒരുപാട് അവാന്തര വിഭാഗങ്ങള്‍ നിലവിലുണ്ടായിരുന്നു-ജാക്കോബൈറ്റുകള്‍, നെസ്ടോറിയന്മാര്‍ തുടങ്ങിയവര്‍. ഇവരില്‍ എല്ലാ വിഭാഗങ്ങളും ബൈസാന്റിയന്‍ ചക്രവര്‍ത്തിമാരുടെ ശക്തമായ പീഡനങ്ങള്‍ക്ക് വിധേയരായികൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു.

മുഹമ്മദ്‌ നബി(സ)യുടെ കാല ശേഷം ഖലീഫ ഉമറിന്റെ കാലഘട്ടത്തിലാണ് ഇസ്ലാമിക ഭരണകൂടം സിറിയയുടെ വിമോചനത്തിനായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും തങ്ങള്‍ക്ക് ഇഷ്ടമുള്ള മതമനുസരിച്ചു ജീവിതം മുന്നോട്ട് നയിക്കാനും സിറിയന്‍ ജനതക്ക് ഇസ്ലാമിക ഭരണകൂടം അവകാശം നല്‍കി.തിരിച്ചു  ഇസ്ലാമിക ഭരണത്തിന് കീഴിലെ അമുസ്ലിം പൌരന്മാര്‍ നല്‍കേണ്ട നികുതിയായ ജിസ്‌യ നല്‍കാന്‍  സിറിയന്‍ പൌരന്മാരും തീരുമാനമെടുത്തു. സിറിയ തങ്ങളുടെ കൈപ്പിടിയില്‍ നിന്ന് അകന്നു പോകുന്നു എന്ന് മനസ്സിലാക്കിയ ബൈസാന്റിയന്‍ ചക്രവര്‍ത്തി ഹിരാക്ലിയസ് മുസ്ലിങ്ങളെ തുരത്തിയോടിക്കാന്‍ സൈന്യത്തെ നിയോഗിചതായി ഡയോണിസിയസ് ഓഫ് ടെല്‍-മേഹ്രെ എന്ന ജക്കൊബൈറ്റ് ഗോത്രത്തലവന്‍ രേഖപ്പെടുത്തുന്നുണ്ട്. ഇസ്ലാമിക ഭരണകൂടം സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനും സിറിയക്ക് പുറത്തു വെച്ച് ഹിരാക്ലിയസിന്റെ സൈന്യത്തെ നേരിടാനും തീരുമാനിച്ചു. ഏറ്റവും അദ്ഭുതകരമായ തീരുമാനം സിറിയയില്‍ നിന്ന് പിന്‍വലിയുമ്പോള്‍ സിറിയന്‍ ക്രിസ്ത്യാനികളില്‍ നിന്ന് വാങ്ങിയ ജിസ്‌യ മുസ്ലിം സേന പൂര്‍ണമായി തിരിച്ചു നല്‍കി എന്നതാണ്!

മുസ്ലിം സൈന്യാധിപനായിരുന്ന അബൂഉബൈദ(റ)ന്റെ പ്രതിനിധി ഹബീബ് ബിന്‍ മസ്ലമ നികുതിപ്പണം സിറിയക്കാര്‍ക്ക് തിരിച്ചു നല്‍കിയ ശേഷം പറഞ്ഞ വാചകങ്ങള്‍ ഡയോണിസിയസ് രേഖപ്പെടുത്തുന്നു,"നാം ഇരുകൂട്ടരും നാം ഏര്‍പ്പെട്ട കരാറുകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്.ഞങ്ങള്‍ റോമാക്കാരുമായി യുദ്ധതിലെര്‍പ്പെടാന്‍ പോകുകയാണ്.ഞങ്ങള്‍ തിരിച്ചു വന്നാല്‍ ഈ പണം തിരികെയെടുക്കാം. എന്നാല്‍ ഞങ്ങള്‍ പരാജയപ്പെട്ടാല്‍ ഈ കരാറില്‍ നിന്ന് ഞങ്ങള്‍ പിന്മാറിയതായി നിങ്ങള്‍ കണക്കാക്കണം!"

ചരിത്രത്തില്‍ തുല്യതയില്ലാത്ത തരത്തില്‍ വിശ്വാസ്യതയുടെയും നീതിയുടെയും മകുടോദാഹരണമാണ് ഈ സംഭവം. അല്ലെ? ഹിരാക്ലിയസിന്റെ ആക്രമണത്തില്‍ നിന്ന് സിറിയന്‍ ജനതയെ സംരക്ഷിക്കാന്‍ കഴിയും എന്ന് പൂര്‍ണമായും ഉറപ്പു നല്‍കാന്‍ സാധിക്കാത്തതിനാല്‍ നികുതി തിരിച്ചു നല്‍കിയ ഭരണകൂടം!ചിന്തിക്കുക- ഒരു മഹാ  സൈന്യത്തെ നേരിടാന്‍ പോകുന്ന, ഒരുപാട് പണത്തിനു അത്യാവശ്യമുള്ള സൈന്യമാണ്‌ തങ്ങളുടെ കയ്യിലെ പണം തിരിച്ചു നല്‍കുന്നത്! മാത്രമല്ല, ഭരണ വര്‍ഗത്തിനെ കടന്നാക്രമണവും കൊള്ളിവെപ്പുമെല്ലാം സാധാരണയായി മാറിയ,ചൂഷിതരായ ഒരു സമൂഹത്തിലാണ് മുസ്ലിം സൈന്യം മഹത്തരമായ നീതി നടപ്പിലാക്കി മാതൃക കാണിച്ചത്!ഏറെ ശ്രദ്ധേയമായ വസ്തുത ക്രിസ്ത്യാനികള്‍ മുസ്ലിങ്ങളില്‍ ഏല്‍പ്പിച്ച ഈ വിശ്വാസം അവര്‍ കാത്തു സൂക്ഷിച്ചു എന്നെഴുതുന്നത് ഒരു ക്രിസ്ത്യന്‍ സ്ത്രോതസ് തന്നെയാണ്.

എന്തായിരുന്നു മുസ്ലിം സമൂഹത്തെ ഇതിനു പ്രേരിപ്പിച്ചത്? അറേബ്യന്‍ ജനതയെ അടിമുടി മാറ്റിമറിച്ച വിശുദ്ധ ഖുര്‍ആന്‍ തന്നെ!ഖുര്‍ആന്‍ പറയുന്നു:


"അല്ലാഹു നിങ്ങളോടിതാ കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്."(4:58)

  സിറിയയിലെ ക്രിസ്ത്യന്‍ ജനത തങ്ങളെ മുസ്ലിങ്ങള്‍ ഭരിക്കുന്നതാണ് ഇഷ്ടപ്പെട്ടത് എന്നും ഡയോണിസിയസ് എഴുതുന്നു. ബൈസാന്റിയന്മാരെ കീഴടക്കി ദമാസ്കസില്‍ തിരിച്ചെത്തിയ മുസ്ലിം സൈന്യത്തെ ക്രൈസ്തവര്‍ നഗരത്തിനു പുറത്തു ചെന്ന് സന്തോഷത്തോടെ സ്വീകരിച്ചത് ഡയോണിസിയസ് വിവരിക്കുന്നുണ്ട്!

അതെ, തങ്ങളെ ഭരിച്ച, പുറത്തു നിന്നുള്ള ഒരു സൈന്യത്തെ ഒരു ജനത വരവേറ്റത് ചരിത്രത്തില്‍ മറ്റെവിടെ കാണാന്‍ സാധിക്കും? ഖുര്‍ആന്‍ സൃഷ്ടിച്ച വിപ്ലവം!

Ref: 1) Dionysius of Tel-Mahre, The Seventh Century in the West-Syrian Chronicles, Liverpool, 1993, p. 156-7.
       2)www.onereason.org

Friday, 6 March 2015

മാറ്റം സാധ്യമാണ്!

ഇതൊരു മാറ്റത്തിന്റെ കഥയാണ്...പ്രശ്ന കലുഷിതമായ,അതിക്രമങ്ങളും അനീതിയും നിറഞ്ഞ ഈ ലോകത്ത് മാറ്റം സാധ്യമാണ് എന്ന പ്രതീക്ഷ നല്‍കുന്ന മനോഹരമായ ചരിത്രം...

എ ഡി ആറാം നൂറ്റാണ്ട്...ചരിത്രകാരന്മാര്‍ ഇരുണ്ട കാലഘട്ടം എന്ന് വിളിക്കുന്ന യുഗം...

"ഈ ലോകത്ത് സന്തോഷിക്കാന്‍ വക നല്‍കുന്ന എന്താണുള്ളത്?"എന്ന് ചോദിച്ചത് അന്നത്തെ മാര്‍പ്പാപ്പ ഗ്രിഗറി ഒന്നാമന്‍ ആയിരുന്നു.ജർമൻ ഗോത്ര വംശജരായ ലൊംബാർടുകളുടെ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളുമായിരുന്നു പോപ്പിനെ അത്തരമൊരു അഭിപ്രായത്തിനു പ്രേരിപ്പിച്ചത്‌. ഈയൊരു വിഷമസന്ധിയില്‍ റോം മാത്രമല്ല ഉണ്ടായിരുന്നത്.

സിറിയയിലെ ഓര്‍ത്തഡോക്സ്‌ ക്രിസ്ത്യാനികള്‍ തങ്ങളെ ഭരിക്കുന്ന ബൈസാന്റിയന്‍ രാജവംശവുമായുള്ള അഭിപ്രായ ഭിന്നതകള്‍ മൂലം കടുത്ത പീഡനങ്ങള്‍ക്ക് വിധേയരാകുന്ന സമയം.ഈജിപ്തിലെ കോപ്റ്റിക്‌ വംശജരും ഇതേ ബൈസാന്റിയന്‍മാരുടെ ആക്രമണങ്ങളില്‍ പ്രയാസമാനുഭവിക്കുന്നു. ജൂതരാകട്ടെ, സ്പെയിനിലെ ചര്‍ച്ചിന്റെ ഭീഷണിയാല്‍ വംശനാശഭീഷണി തന്നെ നേരിടുന്നു!അനീതി കൊടികുത്തി വാഴുന്ന ലോകം.

അറബികളുടെ കാര്യമായിരുന്നു ഏറെ കഷ്ടം!ആണിനെയും പെണ്ണിനെയും മൃഗങ്ങളെ പോലെ ചന്തയില്‍ വിറ്റിരുന്ന ജനത.. നിരക്ഷരതയും മദ്യപാനവും വ്യഭിചാരവും പ്ലേഗ് പോലെ പടര്‍ന്നു പിടിച്ചിരിക്കുന്നു. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന ഒരു ജനതയെ കുറിച്ച് നമുക്ക്‌ ചിന്തിക്കാനാകുമോ? സ്ത്രീകള്‍ക്ക് സ്വത്ത് കൈവശം വെക്കാനോ അനന്തരമെടുക്കാനോ അവകാശം നല്‍കാത്ത സമൂഹം. ഒരു കുഞ്ഞു ജനിച്ചാല്‍ തന്തയാര് എന്നറിയാന്‍ തിരിച്ചറിയല്‍ പരേഡുകള്‍ നടത്തിയിരുന്നവര്‍. "ഞാന്‍ മരിച്ചാല്‍ മുന്തിരിവള്ളികള്‍ക്കടിയില്‍ എന്നെ മറമാടണം" എന്ന് ഒസ്യത്ത് നല്‍കിയ കവികള്‍ ജീവിച്ച മണ്ണ്.പിതാവ്‌ മരിച്ചാല്‍ മാതാവിനെ ഒഴികെ പിതാവിന്റെ മറ്റെല്ലാ ഭാര്യമാരെയും മകനുള്ള അനന്തരാവകാശ സ്വത്തായി കണ്ട ജനങ്ങള്‍ ജീവിച്ച മഹാമരുഭൂമി!

1920 ൽ ആണ് അമേരിക്കന്‍ ഐക്യ നാടുകളില്‍ സമ്പൂര്‍ണ മദ്യനിരോധന നിയമം കൊണ്ട് വന്നത്. എന്നാല്‍ ആ ഒരൊറ്റ നിയമം പൂര്‍ണമായി നടപ്പിലാക്കുന്നതില്‍-ജനങ്ങള്‍ക്കിടയില്‍ മാറ്റം സാധ്യമാക്കുന്നതില്‍ ലോകത്തിലെ ഏറ്റവും ശക്തമായ ഗവണ്മെന്റ്കളില്‍ ഒന്ന് അതിദയനീയമായി പരാജയപ്പെട്ടു. വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളും മാഫിയാ ഗാംഗുകളും മൂലം1933ല്‍ സര്‍ക്കാര്‍ തന്നെ ആ നിയമം പിന്‍വലിച്ചു.

ഒരൊറ്റ മാറ്റം പോലും സാധ്യമാക്കുന്നതില്‍ ഈ ഇരുപതാം നൂറ്റാണ്ടില്‍ നിയമവും സര്‍ക്കാരും പരാജയപ്പെട്ടെന്കില്‍ എത്ര കാലമെടുക്കും മേല്‍പറഞ്ഞ ലോകത്തെ മാറ്റിയെടുക്കാന്‍?പതിറ്റാണ്ടുകള്‍? അതോ തലമുറകളോ?അല്ല, ഒരുപക്ഷെ അത് അസാധ്യം തന്നെയാണ്.

ഈയൊരു സമൂഹത്തിലെക്കായിരുന്നു വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി(സ)യിലൂടെ അവതരിക്കപ്പെട്ടത് . കേവലം അറബികല്‍ക്കല്ല- ലോകത്തിനു മുഴുവനായി ഒരു ഗ്രന്ഥം. ഖുര്‍ആനിന്റെ അവതരണോദ്ദേശ്യങ്ങളിൽ പ്രധാനമായിരുന്നു മനുഷ്യസമൂഹത്തെ ഒന്നടങ്കം സകല അനീതികളില്‍ നിന്നും അടിച്ചമര്‍ത്തളുകളില്‍ നിന്നും മോചിപ്പിക്കുക എന്നത്. ഖുര്‍ആന്‍ ഉച്ചത്തില്‍, വ്യക്തമായി പ്രഖ്യാപിച്ചു:
"മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌. അതായത്‌, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്‌." (ഖുർആൻ 14:1)

സമാധാനത്തിന്റെയും ശാന്തിയുടെയും ഫലങ്ങള്‍ ഭക്ഷിച്ചത് അറബികള്‍ മാത്രമായിരുന്നില്ല-ലോകം ഒന്നടങ്കമായിരുന്നു. ചരിത്രത്തിലെ ഇരുണ്ട യുഗത്തിനു വാതിലുകള്‍ തുറക്കപ്പെട്ടത് നീതിയുടെയും വിജ്ഞാനതിന്റെയും വിഹായസ്സിലേക്കായിരുന്നു..

എങ്ങനെയായിരുന്നു ഖുര്‍ആനും ആദ്യകാല മുസ്ലിങ്ങളും സമൂഹത്തില്‍ മാറ്റം സാധ്യമാക്കിയത്? മുഹമ്മദ്‌ നബി(സ)യുടെ സഹചാരിയായിരുന്ന ജഹ്ഫര്‍ ബിന്‍ അബീത്വാലിബ്‌ അബ്സീനിയ(ഇന്നത്തെ എത്യോപ്യ)യിലെ അന്നത്തെ ഭരണാധികാരിയായിരുന്ന നജ്ജാശിയോടു പറഞ്ഞത് കേള്‍ക്കുക:
"രാജാവേ! ഞങ്ങള്‍ അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും കഴിഞ്ഞിരുന്ന ഒരു ജനവിഭാഗമായിരുന്നു. ഞങ്ങള്‍ ബിംബങ്ങളെ ആരാധിച്ചു. ശവങ്ങള്‍ ഭക്ഷിച്ചു. ഹീനകൃത്യങ്ങള്‍ ചെയ്‌തു. കുടുംബബന്ധങ്ങള്‍ തകര്‍ത്തു. അയല്‍വാസിയെ ദ്രോഹിച്ചു. ശക്തന്‍ ദുര്‍ബ്ബലനെ കീഴ്‌പ്പെടുത്തി. ഈ സ്ഥിതിയില്‍ കഴിഞ്ഞിരുന്ന ഞങ്ങള്‍ക്ക്‌ ഞങ്ങളില്‍പ്പെട്ട ഒരു പ്രവാചകനെ ദൈവം നിയോഗിച്ചു. അദ്ദേഹത്തിന്റെ കുടുംബബന്ധവും സത്യസന്ധതയും വിശ്വസ്‌തതയും ജീവിതവിശുദ്ധിയും ഞങ്ങള്‍ക്ക്‌ നേരിട്ടറിവുള്ളതാണ്‌. അദ്ദേഹം ഞങ്ങളെ ദൈവത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ ക്ഷണിച്ചു. അവന്‍ ഏകനാണെന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നും, ഞങ്ങളും ഞങ്ങളുടെ പിതാക്കളും ആരാധിച്ചിരുന്ന കല്ലിനെയും വിഗ്രഹങ്ങളെയും വര്‍ജിക്കണമെന്നും ഞങ്ങളെ ഉപദേശിച്ചു. വാക്കില്‍ സത്യം പാലിക്കുക. വിശ്വാസവഞ്ചന ചെയ്യാതിരിക്കുക, കുടുംബബന്ധം പാലിക്കുക, അയല്‍പക്കബന്ധം നല്ല നിലക്ക്‌ പുലര്‍ത്തുക, നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുക, രക്തം ചിന്താതിരിക്കുക, നീചകൃത്യങ്ങള്‍ വെടിയുക, കള്ളംപറയുന്നതും അനാഥകളുടെ മുതല്‍ തിന്നുന്നതും, പതിവ്രതകളെപ്പറ്റി അപവാദം പറയുന്നതും വിലക്കി. ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക. അവനില്‍ ഒന്നും പങ്കുചേര്‍ക്കാതിരിക്കുക. നമസ്‌കാരം പതിവാക്കുക, സകാത്ത്‌ കൊടുക്കുക, റമളാനില്‍ വ്രതം അനുഷ്‌ഠിക്കുക തുടങ്ങിയവ ഞങ്ങളോട്‌ കല്‍പിച്ചു. ഞങ്ങള്‍ അതെല്ലാം അംഗീകരിച്ചു, വിശ്വസിച്ചു. പ്രവാചകനെ അനുസരിച്ചു. പിന്‍പറ്റി. ഞങ്ങള്‍ ദൈവത്തില്‍ പങ്കുചെര്‍ക്കാതെ ഏകദൈവത്തെ മാത്രം മാത്രം ആരാധിച്ചു. ...."

പതിറ്റാണ്ടുകള്‍ക്കകം അദ്ഭുതകരമാം വിധം ആ സമൂഹം മാറ്റത്തിന് വിധേയമായി.മാനവചരിത്രത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ച തുല്യതയില്ലാത്ത ഒരു മഹത്തായ സംസ്കാരത്തിന്റെ ധ്വജവാഹകരായി ആ സമൂഹം മാറി!മുഹമ്മദ്‌ നബി(സ)യും അനുയായികളും കേവലം അറേബ്യയില്‍ മാത്രമല്ല-അയല്‍ രാജ്യങ്ങളിലെല്ലാം ഈ മാറ്റത്തിന്റെ വിത്തുകള്‍ വിതച്ചു, പീഡനത്തില്‍ നിന്ന് അവരെ മോചിപ്പിച്ചു, അനീതിക്ക്‌ പകരം നീതി നല്‍കി. ഖുര്‍ആന്‍ അവരെ ഉദ്ബോധിപ്പിച്ചു:
"അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്‍റെ വകയായി ഒരു രക്ഷാധികാരിയെയും നിന്‍റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)" (4:75)

സിറിയയിലെയും ഈജിപ്തിലെയും സ്പെയ്നിലെയുമെല്ലാം ബലഹീനരും അധസ്ഥിതരുമായ ഒരു വലിയ സമൂഹത്തെ ആദ്യ കാല മുസ്ലിം മോചിപ്പിച്ചു!


തുടരും...

Saturday, 28 February 2015

MSM PROFCON 2015- The God Debate

കാസര്‍ഗോഡ്‌ വെച്ച് ഈ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന എം എസ് എം PROFCON-Professional students' National Conferenceഇല്‍ "The God Debate" എന്ന വിഷയത്തില്‍ ഞാന്‍ നടത്തിയ സംസാരം... ഒരു തുടക്കക്കാരനായതിനാല്‍ ഒരുപാട് പിഴവുകള്‍ വന്നിട്ടുണ്ട്-പ്രത്യേകിച്ച് വാക്കുകളില്‍.. സമയം ലഭിച്ചാല്‍ ശ്രവിക്കുക...അഭിപ്രായം അറിയിക്കുക...  വന്ന പാളിച്ചകള്‍ അല്ലാഹു പൊറുത്തു തരട്ടെ...



Thursday, 26 February 2015

ഒരു കുരങ്ങന്‍ കണക്ക്!

ഈ പ്രപഞ്ചം കേവലം യാദൃശ്ചികതയുടെ സന്തതിയാകാനുള്ള സാധ്യത എത്രയാണ്?അനേകം കോടി നക്ഷത്രങ്ങളും,അവയെ വലം വെക്കുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും, അവര്‍ണനീയമായ പ്രപഞ്ചത്തില്‍ ഇന്നും നമുക്ക് അദൃശ്യമായിരിക്കുന്ന ഒട്ടനവധി അദ്ഭുതങ്ങളും...ഇവയെല്ലാം പ്രകൃതിയുടെ കേവലം വികൃതികളോ?

ഒരു കുരങ്ങന് ടൈപ് റൈറ്റര്‍ നല്‍കി,തലങ്ങും വിലങ്ങും ടൈപ് ചെയ്‌താല്‍ "ഹാംലെറ്റ് എന്ന വിശ്വവിഖ്യാതമായ ഷേക്സ്പിയര്‍ കൃതി ആകസ്മികമായി രൂപം കൊള്ളാനുള്ള സാധ്യത എത്രയാണ്? സാധ്യത വളരെ കുറവാണ്, അല്ലെ? എന്നാല്‍ സാധ്യത കുറവ് എന്നതിനര്‍ത്ഥം അത് അസാധ്യമാണ് എന്നല്ല! മറിച്ചു ആവശ്യത്തിനു കുരങ്ങന്മാരും ടൈപ്റൈറ്റരുകളുമുണ്ടെങ്കില്‍ അതിനുള്ള സാധ്യത തള്ളിക്കളയാവതല്ല!

26 ഇംഗ്ലീഷ് അക്ഷരങ്ങളും ഒരു space barഉം 5 (സാധാരണ ഉപയോഗിക്കുന്ന) ചിഹ്നങ്ങളുമടങ്ങിയ ഒരു ടൈപ് റൈറ്ററും ഒരു കുരങ്ങനും നമ്മുടെ അടുക്കലുണ്ട് എന്ന് സങ്കല്‍പ്പിക്കുക.കുരങ്ങന്‍ ക്രമമില്ലാതെ ടൈപ് ചെയ്യുന്നു. ഏതായാലും ഹാംലെറ്റ് ഒന്നും ടൈപ് ഇതിലൂടെ ലഭിക്കണം എന്ന് നാം വാശി പിടിക്കുന്നില്ല. Hamletലെ പ്രസിദ്ധമായ ഒരു വാചകമായ "TO BE OR NOT TO BE, THAT IS THE QUESTION." യാദൃശ്ചികമായി നമ്മുടെ കുരങ്ങന്‍ ടൈപ് ചെയ്യാനുള്ള സാധ്യത എന്താണ്? ഒന്ന് പരിശോധിക്കാം....

41 കീ സ്ട്രോക്കുകള്‍ (key strokes) ആണ് ഈ വാചകം ടൈപ് ചെയ്യാന്‍ വേണ്ടത്. മിടുക്കനായ നമ്മുടെ കുരങ്ങച്ചന്‍ ഒരു സെക്കന്‍ഡില്‍ 41 അക്ഷരങ്ങള്‍ അമര്‍ത്തും എന്ന് സങ്കല്‍പ്പിക്കാം!

32 keys ആണല്ലോ ടൈപ് റൈറ്ററില്‍ ഉള്ളത്! ആദ്യ അക്ഷരം T ശരിയായി ലഭിക്കാനുള്ള സാധ്യത അതിനാല്‍ തന്നെ 1/32 (ഒന്നില്‍ മുപ്പത്തിരണ്ട് ഭാഗം) ആണ്. ഇനി ഇതിന്റെ കൂടെ തന്നെ അടുത്ത അക്ഷരം O കൂടി കുരങ്ങന്‍ ടൈപ്പ് ചെയ്യാനുള്ള സാധ്യത എത്രയാണ്? (1/32)*(1/32)=1/1024. അങ്ങനെയെങ്കില്‍ ആദ്യ മൂന്നു keys stokes - "TO " ശരിയാകാനുള്ള സാധ്യത  (1/32)*(1/32)*(1/32)=1/32768 ആണ്! "ഹാംലെറ്റ്" ഈ വാചകം നമുക്ക് ലഭിക്കണമെങ്കില്‍ 41 അക്ഷരങ്ങള്‍/ചിഹ്നങ്ങള്‍ തുടര്‍ച്ചയായി ക്രമത്തില്‍ കുരങ്ങന്‍ ടൈപ് ചെയ്യണം. എന്താണ് അതിനുള്ള സാധ്യത?
Keys   സാധ്യത
   ------------------------------------
    1     32 ല്‍ ഒന്ന്

    2     32*32 = 1024 ല്‍ ഒന്ന്

    3     32*32*32 = 32768 ല്‍ ഒന്ന്

    4     32*32*32*32 = 1048576 ല്‍ ഒന്ന്

    5     32^5 = 33554432 ല്‍ ഒന്ന്

    6     32^6 = 1073741824 ല്‍ ഒന്ന്

    7     32^7 = 34359738368 ല്‍ ഒന്ന്

    8     32^8 = 1099511627776 ല്‍ ഒന്ന്

    9     32^9 = 3.518437208883e+013 ല്‍ ഒന്ന്

    10    32^10 = 1.125899906843e+015 ല്‍ ഒന്ന്

    ...
    20    32^20 = 1.267650600228e+030 ല്‍ ഒന്ന്

    ...
    30    32^30 = 1.427247692706e+045 ല്‍ ഒന്ന്

    ...
    41    32^41 = 5.142201741629e+061 ല്‍ ഒന്ന്
   
ഇനി ഒരു കുരങ്ങന്‍ ഒരു തുടര്‍ച്ചയായി ഒരു സെക്കന്‍ഡില്‍ ഒരു വരി എന്ന നിലയില്‍ ടൈപ്പ് ചെയ്തുകൊണ്ടേയിരിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക.(ഒരു വരി = 41 keys strokes) ഒരു സെക്കന്‍ഡില്‍ ഒരു വരി ടൈപ്പ് ചെയ്യുമെങ്കില്‍ ഒരു വര്ഷം കൊണ്ട്  31556736 വരികള്‍ ടൈപ്പ് ചെയ്യാം! ഇനി ഈ  31556736 വരികളില്‍ "TO BE OR NOT TO BE, THAT IS THE QUESTION." എന്ന വരി ഉണ്ടാകാതിരിക്കാനുള്ള സാധ്യത എത്രയാണ്?
ആദ്യ സെക്കന്‍ഡില്‍ ലഭികാതിരിക്കാനുള്ള സാധ്യത(Probability) = 1 - 1/(32^41)
 ഒരു മിനിറ്റ് തുടര്‍ച്ചയായി ടൈപ്പ് ചെയ്താലും ലഭികാതിരിക്കാനുള്ള സാധ്യത(Probability) = (1 - 1/(32^41)) ^ 60
 ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ടൈപ്പ് ചെയ്താലും ലഭികാതിരിക്കാനുള്ള സാധ്യത(Probability)  = ((1 - 1/(32^41)) ^ 60) ^ 60
 ഒരു ദിവസം തുടര്‍ച്ചയായി ടൈപ്പ് ചെയ്താലും ലഭികാതിരിക്കാനുള്ള സാധ്യത(Probability) = (((1 - 1/(32^41)) ^ 60) ^ 60) ^ 24
  ഒരു വര്‍ഷം തുടര്‍ച്ചയായി ടൈപ്പ് ചെയ്താലും ലഭികാതിരിക്കാനുള്ള സാധ്യത(Probability)= ((((1 - 1/(32^41)) ^ 60) ^ 60) ^ 24) ^ 365

അതെ, ഒരു വര്‍ഷം തുടര്‍ച്ചയായി ടൈപ്പ് ചെയ്താലും ഈ ഒരൊറ്റ വാചകം ലഭിക്കാതിരിക്കാനുള്ള സാധ്യത   0.999999999999999999999999999999999999999999999999999999386721844366784484760952487499968756116464000 ആണ്!!

ഇനി, ഒരു പക്ഷെ ഈ പ്രപഞ്ചത്തിന്റെ പ്രായവുമായി തുലനം ചെയ്യുമ്പോള്‍ ഒരു വര്‍ഷം എന്നത് വളരെ ചെറിയ കാലയളവാണ്.. നമ്മുടെ പ്രപഞ്ചത്തിനു ഉദ്ദേശം 15 ബില്ല്യൻ, അഥവാ 1500  കോടി വയസ്സായി! കുരങ്ങന് 
നമുക്ക് അല്പം കൂടി അധികം സമയം നല്കാം- 1700 കോടി വര്‍ഷം...

1700 കോടി വർഷം , ഒരു സെക്കൻഡിൽ  ഒരു വരി വീതം കുരങ്ങൻ ടൈപ്പ്  ചെയ്ത്  കൊണ്ടെയിരുന്നാൽ  ഈ ഒരൊറ്റ വാചകം ലഭിക്കാതിരിക്കാനുള്ള സാധ്യത ഇതേ പ്രകാരം നാം കണക്കു കൂട്ടിയാൽ 0.999999999999999999999999999999999999999999989463961512816564762914005246488858434168051444149065728 ആണ്!

അതെ, 99.999999999995% ഉറപ്പാണ്  "TO BE OR NOT TO BE, THAT IS THE QUESTION." എന്ന വാചകം നമുക്ക് ലഭിക്കില്ല എന്ന്! ചിലർ  ഇനിയും പറഞ്ഞേക്കാം- അനേകം ലക്ഷം, അതെല്ലെങ്കിൽ കോടി പരീക്ഷണങ്ങളുടെ പരിണിത ഫലമാണ് പ്രപഞ്ചം എന്ന്- ന്യായമായ വാദം. അങ്ങനെയെങ്കിൽ  നമുക്ക് ഒരു കുരങ്ങനല്ല, ഒട്ടനേകം കുരങ്ങന്മാർ ടൈപ്പ്  റൈറ്ററു മായി ഇരിക്കുന്നു എന്ന് സങ്കല്പ്പിക്കുക..എത്ര കുരങ്ങന്മാർ?

1700 കോടി ഗാലക്സികൾ, ഇവയിൽ ഓരോന്നിലും 1700 കോടി ഗ്രഹങ്ങൾ , ഓരോ ഗ്രഹതിലും 1700 കോടി കുരങ്ങന്മാർ- ഓരോ കുരങ്ങനും സെക്കൻഡിൽ  ഒരു വരി വീതം 1700 കോടി വർഷങ്ങൾ റ്റൈപ്പ് ചെയ്യുന്നു എന്ന് സങ്കല്പ്പിക്കുക, എന്താണ് "TO BE OR NOT TO BE, THAT IS THE QUESTION." എന്നാ വാചകം ലഭിക്കാതിരിക്കാനുള്ള സാധ്യത?
0.999999999999946575937950778196079485682838665648264132188104299326596142975867879656916416973433628!!

അതെ, നാം ഉറപ്പിച്ചു പറയും ഈ ഒരു വാചകം യാദൃശ്ചികമായി ഉണ്ടാകാന്‍ സാധ്യത ഇല്ല എന്ന്! ഷേക്സ്പിയര്‍ കൃതിയിലെ ഒരു വരി പോലും യാദൃശ്ചികമായി ഒരു കുരങ്ങന്റെ വികൃതിയുടെ ഭാഗമായി പ്രത്യക്ഷപ്പെടില്ല എന്ന് ഉറപ്പാണെങ്കില്‍ ഷേക്സ്പിയര്‍ തന്നെ ഒരു ആകസ്മികതയുടെ ഭാഗമാണ് എന്ന് എങ്ങനെ എനിക്ക് വാദിക്കാന്‍ കഴിയും? എങ്ങനെയാണ് എത്രയോ സങ്കീര്‍ണമായ പ്രപഞ്ചവും അതിലെ നിയമങ്ങളും ജീവനുമെല്ലാം യാദൃശ്ചികമായി ഉരുത്തിരിയുക എന്ന് ഞാന്‍ ചിന്തിക്കുന്നു!

ഞാന്‍ ഒരു മഹാസംവിധായകനില്‍ വിശ്വസിക്കുന്നു..നിങ്ങളോ?


അജ്മല്‍

കടപ്പാട് : The Famous Brett Watson, nutters.org